ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യ വകുപ്പ് എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ടെന്നു ഭക്ഷ്യ മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ഈ ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഭക്ഷ്യ വകുപ്പ് സപ്ലൈകോയുടെ ഓണം ഫെയറുകളിലൂടെ ശക്തമായ വിപണി ഇടപെടൽ നടത്തിവരുന്നുണ്ടെന്നും പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്നും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം സുഗമമായി നടന്ന് വരുന്നു. സെപ്റ്റംബർ മൂന്നിന് വൈകിട്ട് നാലുവരെ 65,86,224 കിറ്റുകൾ റേഷൻകാർഡ് ഉടമകൾക്ക് വിതരണം ചെയ്തിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിൽ 93 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തിൽ 91 ശതമാനവും എൻ.പി.എസ് വിഭാഗത്തിൽ 76 ശതമാനവും കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി.
ആകെ 71 ശതമാനം കാർഡുടമകൾ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. എൻ.പി.എൻ.എസ് വിഭാഗങ്ങൾക്കുള്ള കിറ്റ് വിതരണം പുരോഗമിച്ച് വരുന്നു. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിച്ചുവരുന്നതെന്നും അദ്ദേഹം അറിയിച്ചു.