പണമില്ലാത്തതുകൊണ്ടു ചികിത്സിക്കാൻ കഴിയാത്ത ദുരവസ്ഥ കേരളത്തിൽ ആർക്കും ഉണ്ടാകരുതെന്നാണ് സർക്കാർ നിലപാടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങൾക്കും മികവുറ്റ ആരോഗ്യ സേവനങ്ങൾ പ്രാപ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തും രാജ്യത്തും രാജ്യത്തിനു പുറത്തുനിന്നുമുള്ള രോഗികളെ പരിചരിക്കാൻ കഴിയുന്ന വിധത്തിൽ കേരളത്തെ ചികിത്സയുടെ അത്യുന്നത കേന്ദ്രമാക്കി മാറ്റാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയത്താൻ ഉതകുന്ന ഇടപെടലാണു സർക്കാർ നടത്തുന്നത്. രോഗാതുരത കുറയ്ക്കുന്നതിനു പ്രാധാന്യം നൽകുന്നതിനൊപ്പം അത്യാധുനിക ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പാക്കും. പൊതുജനാരോഗ്യ സംവിധാനങ്ങൾ സൗജന്യമായി ലഭ്യമാക്കുമ്പോൾത്തന്നെ ഇൻഷ്വറൻസ് സൗകര്യങ്ങളുൾപ്പെടെ നൽകി ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. കാരുണ്യയും മെഡിസെപ്പും ഇതിന് ഉതകുന്ന മുൻകൈകളാണ്.