വിലനിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി

വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സപ്ലൈകോ സംഘടിപ്പിക്കുന്ന ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും ജില്ലകളിൽ ജില്ലാ ഫെയറുകളും ഇതോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടക്കുകയാണ്. കേരളത്തിലെ കർഷകരുടെ പച്ചക്കറികളും ഗ്രാമീണ ഉൽപ്പന്നങ്ങളും ഈ വിപണനമേളകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. രാജ്യവ്യാപകമായി വലിയ തോതിലുള്ള വിലക്കയറ്റം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ സർക്കാർ പൊതു വിപണിയിൽ ഇടപെട്ട് ഫലപ്രദമായി വിലക്കയറ്റത്തെ നിയന്ത്രിക്കുകയാണ്. രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ ഉള്ളതെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇത് പൊതുജനങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്. കഴിഞ്ഞ ആറുവർഷമായി 9702 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുവേണ്ടി സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കിയത്. വിശപ്പുരഹിത കേരളം എന്ന ലക്ഷൃത്തിന് വേണ്ടിയിട്ടുള്ള നടപടികളെ ജനം ഇരുകൈയും നീട്ടി സ്വീകരിച്ചു.
There are no comments at the moment, do you want to add one?
Write a comment