വിഷിഞ്ഞം സമരസമിതയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് ഫിഷറീസ് മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. വിഴിഞ്ഞം വിഷയത്തിൽ സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇത് അറിയിച്ചത്.
കടലാക്രമണത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാടക വീടുകളിലേക്ക് മാറി താമസിക്കാൻ ആവശ്യമായ വാടകതുക നിശ്ചയിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ജില്ലാ കളക്ടർ അദ്ധ്യക്ഷനും ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറും മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതിയെ നിയോഗിച്ചു. ആഗസ്റ്റ് 27 നകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദ്ദേശിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവും സമരസമിതി നേതാക്കളും ഫിഷറീസ് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഉൾപ്പെടെയുള്ളവരും യോഗത്തിൽ പങ്കെടുത്തു.
കാലാവസ്ഥ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിന് കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കാൻ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണത്തിനുള്ള അനുമതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രുപാലയെ മന്ത്രി അബ്ദുറഹിമാൻ സന്ദർശിച്ചിരുന്നു. ഈ അവസരത്തിൽ കേരള തീരമേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.