തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കു തുരങ്കം വയ്ക്കാൻ ചില സ്വകാര്യ ആശുപത്രികൾ ശ്രമിക്കുന്നതായി പരാതി.
സർക്കാരുമായി ഒപ്പിട്ട കരാറിനു വിരുദ്ധമായി, പല രോഗങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭ്യമല്ലെന്നു കാട്ടി രോഗികളെ തിരിച്ചയയ്ക്കുന്നു എന്നാണ് പരാതി. ഇൻഷുറൻസ് കവറേജ് ലഭ്യമല്ലാത്ത രോഗങ്ങളുടെ പട്ടികയും ചില ആശുപത്രികൾ പ്രദർശിപ്പിച്ചു തുടങ്ങി. എന്നാൽ, മിക്ക ചികിത്സകൾക്കും പ്രസവത്തിനും ഇൻഷുറൻസ് കവറേജ് ലഭ്യമാണെന്നും ഇത് അനുവദിക്കാത്ത ആശുപത്രികൾക്കെതിരെ പരാതി സമർപ്പിക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മറ്റ് ഇൻഷുറൻസ് കമ്പനികൾക്കു ലഭ്യമാക്കുന്ന പല ചികിത്സകളും മെഡിസെപ്പിനു കീഴിലാണെങ്കിൽ അനുവദിക്കാൻ ചില ആശുപത്രികൾ തയാറാകുന്നില്ല. ഇതു മറ്റ് ഇൻഷുറൻസ് കമ്പനികളുടെ സമ്മർദത്തിനു വഴങ്ങിയിട്ടാണെന്ന ആക്ഷേപം ശക്തം. മെഡിസെപ് കരാർ പ്രകാരം കൂടുതൽ നിരക്കു നിശ്ചയിച്ചുള്ള രോഗങ്ങൾക്കു ചികിത്സ ലഭ്യമാക്കാനാണു പല ആശുപത്രികൾക്കും താൽപര്യം. കുറഞ്ഞ നിരക്കുള്ള ചികിത്സകളോട് ആശുപത്രികൾ മുഖം തിരിക്കുന്നു.