സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സർവകലാശാലയ്ക്ക് നാക് A++ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലകൾ ഇതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനിക മേഖലകളിൽ തമ്മിലുള്ള അതിർത്തികൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതു പ്രകടമാണ്. സംസ്ഥാനത്തിൻറെ വിദ്യാഭ്യാസമേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തൽ, ഗവേഷണ നിലവാരം വർദ്ധിപ്പിക്കൽ, വൈജ്ഞാനിക സമൂഹമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികൾക്ക് ആക്കം കൂട്ടൽ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.