സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനത്തിന്റെ വേരറുക്കാൻ കുട്ടികളിലും യുവജനങ്ങളിലും അതിവിപുല പ്രചാരണം നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ. സംസ്ഥാനത്തെ സ്കൂൾ, കോളജ്, പ്രൊഫഷണൽ കോളജ് എന്നിവിടങ്ങളിലെ മുഴുവൻ വിദ്യാർഥികളിലും ബോധവ്തകരണം എത്തണം. മയക്കുമരുന്നിന് അടിമപ്പെട്ട ഒരാൾ പോലും കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നതാകണം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മയക്കുമരുന്നു ലോബിക്കെതിരേ നടക്കുന്ന സമരങ്ങൾക്കു കേരളത്തിന്റെ ഐക്യദാർഢ്യമായി ഈ അതിവിപുല ബോധവത്കരണം മാറണമെന്നു മന്ത്രി പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ചാൽ കുഴപ്പമില്ലെന്ന തെറ്റായ ധാരണ വിദ്യാർഥികളിൽ വളർത്തിയാണ് ഇവയുടെ വിപണനം നടക്കുന്നത്. ഈ പ്രചാരവേലയിൽ കുട്ടികളും യുവജനങ്ങളും വീണുപോകുകയാണ്. ചിന്താശേഷി നഷ്ടപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുന്നതാണ് ഈ പ്രചാരവേല. വലിയ വ്യാപ്തിയിൽ നടക്കുന്ന ഈ പ്രചാരണത്തെ മറികടക്കാൻ ഇപ്പോൾ നടക്കുന്ന ബോധവത്കരണ പ്രവർത്തനങ്ങൾക്കു കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മുൻനിർത്തിയാണു സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും കോളജുകളിലും പ്രൊഫഷണൽ കോളജുകളിലും വിപുലമായ രീതിയിൽ പ്രചാരണം നടത്താനുള്ള തീരുമാനം.
