സംസ്ഥാനത്ത് വൈദ്യുതി നിരക്കു പരിഷ്കരണം പ്രഖ്യാപിച്ചു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കു താരിഫ് വർധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും നിരക്കു വർധനയിൽനിന്ന് ഒഴിവാക്കി. ഏകദേശം 25 ലക്ഷം ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളതെന്ന് കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അംഗൻവാടികൾ തുടങ്ങിയ വിഭാഗങ്ങൾക്കു താരിഫ് വർധന ഇല്ല. ഏകദേശം 35200 ഉപഭോക്താക്കളാണ് ഈ വിഭാഗത്തിലുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും 1000 വാട്ട് വരെ കണറ്റഡ് ലോഡ് ഉള്ളതുമായ കുടുംബങ്ങളിൽ ക്യാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉള്ളവർക്കും വർധന ഇല്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്ക് അതേപടി നിലനിർത്തി. ചെറിയ പെട്ടിക്കടകൾ, തട്ടുകടകൾ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടിൽനിന്ന് 2000 വാട്ടായി വർധിപ്പിച്ചു. ഏകദേശം 5.5 ലക്ഷം ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.