റഷ്യയും യുക്രെയ്നും തമ്മിലുള്ള പോരാട്ടം സൈബർ ഇടങ്ങളിലേക്കും വ്യാപിക്കുന്നു. സൈബർ ആക്രമണത്തിനായി സ്വന്തം ഐടി സേനയ്ക്ക് യുക്രെയ്ൻ രൂപം നൽകി. റഷ്യൻ പ്രസിഡന്റ് പുട്ടിന്റേതുൾപ്പെടെയുള്ള ഔദ്യോഗിക വെബ്സൈറ്റുകളും റഷ്യൻ ടിവി ചാനലുകളും പ്രവർത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ൻ കംപ്യൂട്ടർ ശൃംഖലയിൽ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സർക്കാർ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്സൈറ്റുകൾ പ്രവർത്തനരഹിതമാക്കിയിരുന്നു. ഇതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പായതിനെ തുടർന്നാണ് സ്വന്തം ഐടി ആർമി രൂപീകരിക്കുന്നതായി യുക്രെയ്ൻ ഉപപ്രധാനമന്ത്രിതന്നെ പ്രഖ്യാപിച്ചത്. ഇതിനായി മറ്റു ഹാക്കർമാരുടെ സഹായം അഭ്യർഥിക്കുകയും നുഴഞ്ഞുകയറേണ്ട റഷ്യൻ വെബ്സൈറ്റുകളുടെ പട്ടിക കൈമാറുകയും ചെയ്തു.
