സംസ്ഥാനത്ത് ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് യാഥാർത്ഥ്യമാവുന്നതോടെ പ്രാദേശിക ഭരണ നിർവ്വഹണത്തിലും വികസന ഭരണത്തിലും സർക്കാരിന്റെ പൊതുകാഴ്ചപ്പാട് അനുസരിച്ച് ഗുണപരമായ മാറ്റം ഉണ്ടാക്കുവാനും നയപരമായ നേതൃത്വം ഉറപ്പാക്കാനും സാധിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിന് ത്രിതല പഞ്ചായത്തുകൾക്കിടയിലും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും തമ്മിലും യോജിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഏകീകൃത വകുപ്പ് നിലവിൽ വരുന്നതോടെ ഇത് സാധ്യമാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ആസൂത്രണ പദ്ധതികൾ തയ്യാറാക്കി ഊർജ്ജിതമായി നടപ്പിലാക്കാൻ വിവിധ തട്ടുകളിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം വഴി സാധിക്കും. ആസൂത്രണ പ്രക്രിയയും വിവിധ സേവന പ്രദാന പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ നിയമപരവും അനിവാര്യവുമായ ഉത്തരവാദിത്തങ്ങളും ഏകീകൃതസ്വഭാവത്തോടെയും നിലവാരമുള്ള പ്രവർത്തന മികവോടെയും നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സാധിക്കും. വിവിധ കേന്ദ്രാവിഷ്കൃത- സംസ്ഥാനാവിഷ്കൃത പദ്ധതികൾ പ്രാദേശിക പദ്ധതികളുമായി സംയോജിപ്പിച്ച് സമഗ്ര വികസന പദ്ധതികളാക്കി മാറ്റി വികസന നേട്ടങ്ങൾ ഉയർത്താനും ഏകോപനം സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഏകീകൃത വകുപ്പ് രൂപീകരണത്തോടെ സംസ്ഥാനതലത്തിൽ പൊതുവായ ഒരു വകുപ്പ് അധ്യക്ഷനും ജില്ലാതലത്തിൽ ഒരു മേധാവിയും നിലവിൽവരും.