തിരുവനന്തപുരം∙ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.
വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. ഒത്തുചേരലുകളും, ചടങ്ങുകളും പൊതുവായ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പരിപാടികളും അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഓൺലൈനായി നടത്തണം. ഓഫിസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദേശമുണ്ട്.
15 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കുള്ള വാക്സിനേഷൻ ഈ ആഴ്ച തന്നെ പൂർത്തീകരിക്കുമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വാക്സിനേഷൻ നൽകുന്ന കാര്യം പരിശോധിക്കും.
കുടുംബശ്രീ തിരഞ്ഞെടുപ്പ്, ഗ്രാമസഭ എന്നിവ ശാരീരിക അകലം പാലിച്ച് കോവിഡ് മാനദണ്ഡമനുസരിച്ച് നടത്താം. ടെലിമെഡിസിൻ സംവിധാനം നല്ലതുപോലെ നടപ്പാക്കാനാവണം. ഒമിക്രോണുമായി ബന്ധപ്പെട്ട് വലിയതോതിൽ ബോധവൽക്കരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.