പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാർക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ദൗത്യം നിർവഹിക്കാൻ പുതുസംരംഭങ്ങൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) നിലവിൽ 4,500 കോടി രൂപയോളം വായ്പ നൽകിയിട്ടുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇത് 10,000 കോടി രൂപയിലേക്കെത്തിക്കുക എന്നതാണു ലക്ഷ്യം. ജനസൗഹാർദമായി ഈ ദൗത്യം നിർവഹിക്കാൻ കെ.എഫ്.സിക്കു കഴിയണം. ഇതിനായി കൂടുതൽ നൂതന പദ്ധതികൾ കെ.എഫ്.സി. ആവിഷ്കരിക്കണം. കാർഷികോത്പാദന രംഗത്തും നിർമാണ മേഖലയ്ക്കും ആവശ്യമായ സൂക്ഷ്മ-ചെറുകിട യന്ത്രങ്ങൾ നിർമിക്കുന്ന വ്യവസായത്തിൽ സ്റ്റാർട്ടപ്പുകൾ മുന്നോട്ടുവരണം. ഇത്തരം വ്യവസായങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധവയ്ക്കുമെന്നും മന്ത്രി പറഞ്ഞു