പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി ഡിസംബർ രണ്ടിന് തെങ്കാശിയിൽ ചർച്ച നടത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. ഉദ്യോഗസ്ഥതല ചർച്ചയാണ് നടക്കുക. ഹോർട്ടികൾച്ചർ എം. ഡി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുക്കും. അവിടത്തെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പ്രതിനിധികളും പങ്കെടുക്കും. തെങ്കാശിയിൽ ഒരു പച്ചക്കറി സംഭരണശാല തുറക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്നാടുമായി ചർച്ച നടത്തുന്നത്.
ഇതിനുശേഷം ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പുതിയ കർഷക സഹായ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി എത്തിക്കാൻ ശ്രമമുണ്ട്. തെലങ്കാനയിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുമായി ബന്ധപ്പെടാൻ നാല് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.