പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റിപ്പോർട്ട് നൽകുന്നതിന് നടപടിയായതായി മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത വർഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ പരിധിയിൽ 500 കിലോമീറ്റർ റോഡ് ആണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതമുള്ള റിപ്പോർട്ട് നൽകേണ്ടത്. റിപ്പോർട്ട് ചീഫ് എൻജിനിയറും മന്ത്രിയുടെ ഓഫീസിലും പരിശോധിക്കാൻ സംവിധാനമുണ്ടാകും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ പ്രത്യേക ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ നാലിന് രാവിലെ 9 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ചലച്ചിത്രതാരം ജയസൂര്യയും മാസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കും. ഡിസംബർ പത്തിനകം എല്ലാ മണ്ഡലങ്ങളിലും എം. എൽ. എമാർ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തിൽ റോഡുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ റോഡുകളിൽ ഡി. എൽ. പി ബോർഡുകൾ സ്ഥാപിക്കും. ഇതിൽ റോഡിന്റെ വിശദാംശങ്ങളും കരാറുകാരന്റെ പേര്, ഫോൺ നമ്പർ, ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പേര്, ഫോൺ നമ്പർ എന്നിവ ഉണ്ടാവും.