കൊട്ടാരക്കര : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊട്ടാരക്കരയിലെ ഓറിയന്റ് ഗ്യാസ് ഏജൻസി ഓഫീസിലേയ്ക്ക് സിപിഐ എം നേതൃത്വത്തിൽ ഉപഭോക്താക്കൾ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ വിതരണം സുഗമമാക്കുക, തൊഴിൽ പ്രശ്നം പരിഹരിക്കുന്നതിൽ മാനേജ്മെന്റിന്റെ ധിക്കാരപരമായ നിലപാട് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ബോണസ് തർക്കം മൂലം സമരത്തിലേർപ്പെട്ട തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതുമൂലമാണ് ഗ്യാസ് വിതരണം തടസ്സപ്പെട്ടത്. സിലിണ്ടറുകൾ വീടുകളിൽ എത്തിച്ച് നല്കികൊണ്ടിരുന്ന രീതിയിൽ നിന്നും ഉപഭോക്താക്കൾ ഒഴിഞ്ഞ സിലിണ്ടറുമായി ഏജൻസി ഓഫീസിലെത്തി തുക അടച്ച് ബില്ലുമായി ഗോഡൗണിൽ ചെന്ന് സിലിണ്ടർ വാങ്ങികൊണ്ടു പോകേണ്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. ഇത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിന് ഉടൻ തന്നെ പരിഹാരം കാണണം. കളക്ടറും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ നിന്നും ഒഴിഞ്ഞു നില്കുന്ന മാനേജ്മെന്റിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് പരിഹാരമാർഗം നിർദ്ദേശിച്ചിട്ടും മാനേജ്മെന്റിന്റെ പിടിവാശി അവസാനിപ്പിച്ച് ഗ്യാസ് വിതരണം സുഗമമാക്കണമെന്നും അല്ലാത്തപക്ഷം ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.
ഗ്യാസ് ഏജൻസി ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി രവീന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി കെ ജോൺസൺ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ജി സുന്ദരേശൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എസ് ആർ രമേശ്, എൻ ബേബി, പി ടി ഇന്ദുകുമാർ, എം ബാബു, ആർ രാജേഷ്, ആർ മധു, പി ജെ മുരളീധരൻ ഉണ്ണിത്താൻ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഫൈസൽ ബഷീർ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി ബിന്ദു പ്രകാശ്, നഗരസഭ വൈസ് ചെയർപേഴ്സൺ അനിതാ ഗോപകുമാർ, സിപിഐ എം തൃക്കണ്ണമംഗൽ ലോക്കൽ സെക്രട്ടറി കെ വിജയകുമാർ എന്നിവർ സംസാരിച്ചു.