സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികൾ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എൻസെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷിക്കുകയും വേണം. ജില്ലകൾ ആവശ്യമെങ്കിൽ നിപ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കണം. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്മെന്റ് ഗൈഡ്ലൈനും, ഡിസ്ചാർജ് ഗൈഡ്ലൈനും പുറത്തിറക്കിയതായി മന്ത്രി വ്യക്തമാക്കി.
സംസ്ഥാന, ജില്ല, ആശുപത്രിതലത്തിൽ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്മെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ ചേർന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേർന്നതാണ് ജില്ലാതല സമിതി. ഇൻസ്റ്റിറ്റിയൂഷൻ മെഡിക്കൽ ബോർഡും സ്റ്റാന്റേർഡ് ചികിത്സാ മാനേജ്മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ പിന്തുടരണം.