വാക്സിനേഷൻ എൺപത് ശതമാനം പൂർത്തീകരിച്ച മൂന്നു ജില്ലകളിലും എൺപത് ശതമാനത്തോടടുത്ത മൂന്നു ജില്ലകളിലും ആർ ടി പി സി ആർ പരിശോധന മാത്രം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു.
വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് എൺപത് ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷൻ എൺപത് ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം, ഇടുക്കി, കാസർകോട് ജില്ലകളിലും ആർടിപിസിആർ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആർടിപിസിആർ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ജില്ലകൾക്ക് വാക്സിൻ വിതരണം നടത്തുമ്പോൾ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷൻ കണക്കെടുത്ത് ആനുപാതികമായി വാക്സിൻ നൽകാൻ ജില്ലകളും ശ്രദ്ധിക്കണം.