തിരുവനന്തപുരം – തെങ്കാശി അന്തർ സംസ്ഥാനപാതയിലെ വഴയില മുതൽ പഴകുറ്റിവരെയുള്ള ഭാഗം നാലുവരിപാതയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാകുന്നു. നിലവിൽ നെടുമങ്ങാട് നിന്നും തിരുവനന്തപുരത്തെത്താൻ ഒരു മണിക്കൂറിലേറെ സമയമെടുക്കും. നാലുവരിപാത യാഥാർത്ഥ്യമാകുന്നതോടെ ഈ ഗതാഗതകുരുക്കഴിയുന്നതൊടൊപ്പം വാണിജ്യ, ടൂറിസം മേഖലയ്ക്കും പുറമെ നാടിന്റെ പുരോഗമനവും സാധ്യമാകും.
സാമൂഹികാഘാതപഠനത്തിന്റെ ഭാഗമായി ഓൺലൈനിൽ നടപ്പാക്കിയ പബ്ലിക് ഹിയറിംഗിൽ പൊതുവേ ഉയർന്നുവന്ന അഭിപ്രായം കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പിലാക്കണമെന്നതായിരുന്നു. കോവിഡ് മൂലം കാലതാമസംനേരിട്ട സാമൂഹികാഘാതപഠന റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും. ഫൈനൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുകയും വർഷങ്ങളായി മന്ദഗതിയിലായിരുന്ന പദ്ധതി നിർവഹണം യാഥാർത്ഥ്യമാകുകയും ചെയ്യും.
കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്ക് പ്രത്യേകമായി നിയോഗിക്കപ്പെട്ട എൽ എ തഹസിൽദാർ കിഫ്ബി-1 ആണ് മതിയായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുപ്പ് നടപ്പിലാക്കുന്നത്. ഘട്ടം ഘട്ടമായി സ്ഥലമേറ്റെടുക്കൽ പദ്ധതി നിർവ്വഹണവും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ഈ സാമ്പത്തിക വർഷം തന്നെ നിർമ്മാണം പൂർത്തിയാകും.