കായംകുളം : കരീലകുളങ്ങര, ചേപ്പാട്, കായംകുളം, മുതുകുളം, പത്തിയൂർ ഭാഗങ്ങളിൽ സ്ഥിരതാമസമില്ലാത്ത വീടുകളുടെ വാതിൽ പൊളിച്ചു മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
ഉത്രാടദിനം പുലർച്ചെ ചേപ്പാട്ടുള്ള രണ്ടു വീടുകളുടെ വാതിലുകൾ പൊളിച്ച് ഫ്രിഡ്ജ്, ഇൻവെർട്ടർ, ഒരു ലക്ഷത്തോളം വില വരുന്ന ഓട്ടു പാത്രങ്ങൾ എന്നിവയാണ് മോഷ്ടാക്കൾ കടത്തിയത്.
കരീലകുളങ്ങര പോലീസ് കേസ് രെജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിൽ പെട്ടി ഓട്ടോയിൽ ആക്രി കച്ചവടം നടത്തുന്ന വ്യാജേന മോഷണം നടത്തുന്ന സംഘമാണ് ഇതിനു പിന്നിൽ എന്നു മനസ്സിലാവുകയും ആസൂത്രിതമായി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കായംകുളം ഐക്യ ജംഗ്ഷന് സമീപം പടീറ്റേടത്തു പടീറ്റതിൽ ബഷീർ മകൻ വടക്കൻ എന്ന ഷമീർ 34 വയസ്സ്, ഐക്യ ജംഗ്ഷന് സമീപം വഴിക്കപ്പള്ളി തറയിൽ മജീദ് മകൻ വാറുണ്ണി എന്ന സമീർ 35 വയസ്സ് എന്നിവരാണ് അറസ്റ്റിലായത്.
അവരെ ചോദ്യം ചെയ്തതിൽ ചതയദിനം രാത്രിയിൽ മാളിയേക്കൽ പമ്പിന് വടക്കു വശത്തുള്ള കുടുംബ ക്ഷേത്രത്തിൽ നിന്നും അമ്പതിനായിരത്തിലധികം വില വരുന്ന ഓട്ടു പാത്രങ്ങളും വിളക്കുകളും മോഷ്ടിച്ചത്തിലും രണ്ടു മാസം മുൻപ് കരീലകുളങ്ങരയ്ക്ക് പടിഞ്ഞാറു പനയന്നാർകാവ് ക്ഷേത്രത്തിന് സമീപമുള്ള കുടുംബക്ഷേത്രത്തിൽ നിന്ന് ഓട്ടു പാത്രങ്ങൾ മോഷ്ടിച്ചതിലും പങ്കുള്ളതായി തെളിഞ്ഞു. എല്ലാ കേസിലെയും തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുത്തു.
മോഷണത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നും തുടർ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച കരീലകുളങ്ങര ISHO എം സുധിലാൽ സാർ പറഞ്ഞു.
SI മാരായ ഷഫീക്ക്, സുരേഷ്, പ്രേംകുമാർ ASI മാരായ ജയചന്ദ്രൻ, സുരേഷ്, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, അജിത് കുമാർ, മണിക്കുട്ടൻ, ഷെമീർ, ശരത് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.