തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചതോടെ വേറിട്ട പ്രതിഷേധവുമായി പ്രതിപക്ഷം. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സഭയ്ക്ക് പുറത്ത് പ്രതികാത്മകമായി അടിയന്തരപ്രമേയ നോട്ടീസ് അവതിരിപ്പിക്കുകയെന്ന അപൂര്‍വ സംഭവമാണ് ഇന്ന് കേരള നിയമസഭയില്‍ അരങ്ങേറിയത്.
മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആവശ്യപ്പെട്ടു.
കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന ചട്ടമാണ് സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ കോടതി പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കീഴ് വഴക്കം കേരള നിയമസഭയ്ക്കുണ്ട്. ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ് വഴക്കത്തിനാണ് പ്രധാന്യമെന്ന് സ്പീക്കര്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയതുമാണ്. അതിനു പിന്നാലെയാണ് ഇന്ന് ചട്ടം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നത്.
ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ല. നിരപരാധിയായ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തവര്‍ക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലെന്ന് വി.ഡി സതീശന് പറഞ്ഞു. അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ നടത്തിയ പ്രതീകാത്മക അടിയന്തിര പ്രമേയ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശിവശങ്കരന്റെ മൊഴി മുഖ്യമന്ത്രിക്ക് എതിരല്ലെന്നാണ് സി.പി.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നാണ് പറയുന്നത്.
മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സി.പി.എം മറക്കരുത്. സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റായിരുന്നെങ്കില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.