കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ സിമന്റുകയറ്റിവന്ന ടോറസ് ലോറി നിയന്ത്രണംവിട്ടുമറിഞ്ഞു. ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു, ഡ്രൈവർക്ക് പരിക്ക്. ഇന്ന് പുലർച്ചെ അഞ്ചിന് കൊട്ടാരക്കര കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിന് സമീപത്തെ വളവിലാണ് സംഭവം. ഡ്രൈവർ തമിഴ്നാട് സ്വദേശി സെന്തിലിന് പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കോട്ടയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി എത്തിയതാണ് ലോറി. ടയർ പഞ്ചറായതോടെ നിയന്ത്രണംവിട്ടതാണെന്നാണ് കരുതുന്നത്. റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചശേഷം ഓടയ്ക്ക് മുകളിലൂടെ സമീപത്തെ വീടിന്റെ മുറ്റത്തേക്ക് കടന്നാണ് ലോറി മറിഞ്ഞത്.
വീട്ടുമുറ്റത്തുണ്ടായിരുന്ന കാറിനും തകരാറുണ്ടായി. ലോറി മറിഞ്ഞതോടെ ഡീസൽ ടാങ്ക് പൊട്ടി ഡീസൽ പുറത്തേക്കൊഴുകി. വൈദ്യുത ലൈൻ പൊട്ടിവീണുണ്ടായ സ്പാർക്കിംഗിൽ തീ പടർന്നു. ലോറിയുടെ കുറച്ചു ഭാഗത്തേക്ക് തീ പടർന്നപ്പോഴേക്കും കൊട്ടാരക്കര നിന്നും ഫയർഫോഴ്സ് എത്തി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലാണ് തീ കെടുത്താനായതും വലിയ ദുരന്തം ഒഴിവായതും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.