മാരക രോഗങ്ങളുള്ള ആളുകള്‍ കോവിഡ് വന്ന് മരണപ്പെട്ടാലും കോവിഡ് മരണമായി കാണണം. കോവിഡ് മരണം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഐ.സി.എം.ആര്, ഡബ്ല്യൂ.എച്ച്.ഒ എന്നിവയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് മരണ കാരണങ്ങള്‍ നിശ്ചയിക്കുന്നത്. ഇത് സര്‍ക്കാര്‍ ലംഘിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നു. പോസിറ്റീവ് ആയി സ്ഥിരീകരിച്ചതും ലക്ഷണങ്ങള്‍ വെച്ച് കോവിഡ് ആകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുന്നതുമായ കേസുകളില്‍ രോഗി പിന്നീട് മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കാം എന്നാണ് ഡബ്ല്യൂ.എച്ച്.ഒ നിര്‍വചിച്ചിരിക്കുന്നത്.
അര്‍ബുദം, കരള്‍, വൃക്ക രോഗങ്ങള്‍ അടക്കമുള്ള മാരക രോഗങ്ങളുള്ള ആളുകള്‍ കോവിഡ് വന്ന് മരണപ്പെട്ടാലും കോവിഡ് മരണമായി കാണണം. എന്നാല്‍, അര്‍ബുദം, കരള്‍, വൃക്ക രോഗങ്ങള്‍ വഴിയുള്ള മരണങ്ങള് കോവിഡ് മരണമായി കാണേണ്ടെന്ന് ഉന്നതരില്‍ നിന്ന് നിര്‍ദേശം സംസ്ഥാനത്തൊട്ടാകെ പോയിട്ടുണ്ടെന്നും വി ഡി സതീശന് ആരോപിക്കുന്നു. ഐ.സി.എം.ആര്, ഡബ്ല്യൂ.എച്ച്.ഒ മാനദണ്ഡ പ്രകാരമുള്ള മുന്‍ മരണങ്ങള് പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നും വി ഡി സതീശന് നിയമസഭയില്‍ ചേദിച്ചു.
കോവിഡ് മരണങ്ങള് കണക്കില്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മറുപടി നല്കി. ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് മരണ നിരക്കുകള്‍ താരതമ്യം ചെയ്തിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയില്‍ വരാത്തവരുടെ കാര്യം പരിശോധിച്ചു വരികയാണ്. 2020 ജൂലൈ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുളള മരണങ്ങളാണ് പരിശോധിച്ചു വരുന്നത്. കോവിഡായി മരിച്ചാല്‍ അങ്ങനെ തന്നെ രേഖപ്പെടുത്തും. ഐ.സി.എം.ആര്, ഡബ്ല്യൂ.എച്ച്.ഒ എന്നിവയുടെ മാനദണ്ഡങ്ങള്‍ പ്രകാരമാണ് കോവിഡ് മരണങ്ങള് സര്‍ക്കാര്‍ കണക്കാക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഭയെ അറിയിച്ചു.