സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജൂലൈ 24ന് ഉച്ചയ്ക്ക് 12 മണിക്ക് ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
സബ് സെന്റർ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 6 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 28 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ, 4 താലൂക്ക് ആശുപത്രികൾ, 2 ജനറൽ ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്.
ജനങ്ങൾക്ക് പ്രാഥമിക തലത്തിൽ തന്നെ മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനാണ് ആർദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്. പ്രവർത്തനസജ്ജമായ 6 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. ആലപ്പുഴ കടമ്പൂർ, പാണാവള്ളി, പാലക്കാട് തേങ്കുറുശി, മലപ്പുറം വാഴക്കാട്, കോഴിക്കോട് കണ്ണാടിക്കൽ, വയനാട് മൂപ്പൈനാട് എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടത്തുന്നത്.
ആരോഗ്യരംഗത്ത് മറ്റൊരു നാഴികക്കല്ലാണ് സബ് സെന്ററുകളെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്. ആരോഗ്യ ഉപ കേന്ദ്രങ്ങളായ സബ് സെന്ററുകളെ മികച്ച സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമായ കുടുംബാരോഗ്യ കേന്ദ്രം പോലെയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കുന്നത്.
സബ് സെന്ററുകളായ തിരുവനന്തപുരം ആനത്തലവട്ടം, കുലശേഖരം, പയറ്റുവിള, യു.പി.എച്ച്.സി. ചാല, യു.പി.എച്ച്.സി. കളിപ്പാൻ കുളം, സബ് സെന്ററുകളായ കോട്ടയം കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, മെയിൻ സെന്ററുകളായ നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ, സബ് സെന്ററുകളായ എറണാകുളം തൈക്കാവ്, പിണർമുണ്ട, ഉളിയന്നൂർ, യു.പി.എച്ച്.സി. കടവന്ത്ര, യു.പി.എച്ച്.സി. മങ്ങാട്ടുമുക്ക്, സബ് സെന്ററുകളായ തൃശൂർ അന്നനാട്, പൂവ്വൻചിറ, ശാന്തിപുരം, ചൂലൂർ, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, അരൂർ, പേരാമംഗലം, മേലൂർ എന്നിവയേയാണ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി മാറ്റിയിരിക്കുന്നത്.