ചൊവ്വാഴ്ച വരെ മൂന്ന് ദിവസമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നയം മാറിയതിന് ശേഷം നിലവില്‍ വന്ന നാല് വിഭാഗങ്ങളിലും ഇളവുകള്‍ ലഭ്യമാകും.വലിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കും. ചൊവ്വാഴ്ച വരെ മൂന്ന് ദിവസമാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ നയം മാറിയതിന് ശേഷം നിലവില്‍ വന്ന നാല് വിഭാഗങ്ങളിലും ഇളവുകള്‍ ലഭ്യമാകും. എന്നാല്‍ ജാഗ്രതയില്‍ ഒട്ടും വിട്ടുവീഴ്ച വരാന്‍ പാടില്ല. സംസ്ഥാനത്ത് എല്ലായിടത്തും നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ജില്ലാ എസ്പിമാര്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഉഴിവാക്കി നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാത്തവർക്കെതിരെ നടപടികൾ ഉണ്ടാകും. ആരാധനാലയങ്ങളില്‍ വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട് പരമാവധി 40 പേര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം.
ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ സർക്കാർ അനുമതി നൽകി. ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.
വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. ആ എണ്ണം പാലിക്കാൻആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം. എ, ബി വിഭാഗങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഹെയര്‍ സ്റ്റൈലിംഗിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ. കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും. ഒരുഡോസെങ്കിലും വാക്സിന് എടുത്തവര്‍ക്കുമാത്രമാകണം ഇത്തരം എല്ലായിടത്തും പ്രവേശനം.
എഞ്ചിനിയറിങ്ങ്-പോളി ടെക്നിക്ക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ സൗകര്യം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ക്രമീകരണങ്ങള്‍ അടുത്ത അവലോകന യോഗം ചര്‍ച്ചചെയ്യും. കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കേരളത്തില്‍ പലതരം പ്രതികരണങ്ങളാണുണ്ടാക്കുന്നത്. മാര്‍ച്ച് മധ്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആരംഭിച്ച കോവിഡ് രണ്ടാംതരംഗം കേരളത്തില്‍ അല്പം വൈകി മെയ് മാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഒരു ഘട്ടത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനം വരെ ഉയര്‍ന്നിരുന്നു. രോഗികളുടെ എണ്ണം നാല്പതിനായിരത്തിന് മുകളിലായിരുന്നു. പിന്നീട് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് കുറഞ്ഞ് ഇപ്പോള്‍ 10 ന് മുകളിലായി ഏതാനും
ദിവസങ്ങളിലായി വലിയ മാറ്റമില്ലാതെ നില്ക്കുന്നു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ടി പി ആര് താഴാതെ സ്ഥിരതയോടെ നിലനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരെയും രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെയും പ്രധാനമായും ടെസ്റ്റ് ചെയ്യുന്ന ടാര്‍ഗറ്റഡ് ടെസ്റ്റിംഗ് രീതിയാണ് സംസ്ഥാനം പിന്തുടരുന്നത്. ഇങ്ങിനെ ചെയ്യുമ്പോള്‍ സ്വാഭാവികമായും പോസിറ്റീവായവരെ കൂടുതല്‍ കണ്ടെത്തുന്നത് കൊണ്ടാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ചിരിക്കുന്നത്.
എങ്കിലും രോഗ വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയ ഘട്ടത്തില്‍ പോലും മികച്ച ചികിത്സ ഒരുക്കുവാനും മരണങ്ങള് പരമാവധി തടയുവാനും നമുക്കു സാധിച്ചു. കോവിഡ് ആശുപത്രി കിടക്കളുടെ എഴുപത് ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നിട്ടില്ല. മൊത്തം രോഗികളില്‍ 90 ശതമാനത്തോളം പേര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കുകയാണ്.
കാരുണ്യ ആരോഗ്യ സുരക്ഷപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള 252 ഓളം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കപ്പെടുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സിലൂടെ സൗജന്യ ചികിത്സ ലഭിക്കുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് നിയന്ത്രിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ തികഞ്ഞ സഹകരണത്തോടെയാണ് കോവിഡിനെ നേരിടാന്‍ ശ്രമിച്ച് വരുന്നത്. ഗുരുതരമായ രോഗലക്ഷണമില്ലാതെ വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് അതിനുള്ള സൗകര്യം വീടുകളിലില്ലെങ്കില് മാറി താമസിക്കാന്‍ ഗാര്‍ഹിക പരിചരണ കേന്ദ്രങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയും ലഘൂകരിച്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയും കോവിഡ് വാക്സിനേഷന് ത്വരിതഗതിയിലാക്കിക്കൊണ്ടും രണ്ടാം തരംഗത്തെ അതിജീവിക്കാനാണ് ശ്രമിച്ച് വരുന്നത്. കേന്ദ്രത്തില്‍ നിന്നും കിട്ടുന്ന മുറക്ക് ഒട്ടും പാഴാക്കാതെ വാക്സിന് വിതരണം ചെയ്യുന്നതില്‍ കേരളം മുന്‍പന്തിയിലാണ്. അര്‍ഹമായ മുറക്ക് വാക്സിന് സ്വീകരിക്കാനും സൂക്ഷ്മതലത്തില്‍ കോവിഡ് പെരുമാറ്റചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും എല്ലാവരും ശ്രദ്ധിച്ചാല്‍ നമുക്ക് രണ്ടാം തരംഗം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കി മൂന്നാം തരംഗം ഒഴിവാക്കാന്‍ കഴിയും. ഇന്നത്തെ നിലയില്‍ പോയാല്‍ രണ്ടു മൂന്ന് മാസങ്ങള്‍ക്കകം തന്നെ 60-70 ശതമാനം പേര്‍ക്ക് വാക്സിന് നല്കി സാമൂഹ്യപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
എത്ര പരിമിതമായാലും ലോക്ഡൗൺ വലിയ സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ ഗതി ദിവസേന വിലയിരുത്തി കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവതരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള നിയന്ത്രണങ്ങള്‍കൊണ്ടാണ് രോഗവ്യാപനം ഈ തോതില്‍ പിടിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.