സമീപകാലത്ത് വളർന്നുവരുന്ന വർഗീയതയുടെ രാഷ്ട്രീയവും കമ്പോള സംസ്കാരവും സ്ത്രീയെ കൂടുതൽ കുടുംബവൽക്കരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരിഷ്ക്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന ഘടകമായി മാറേണ്ട കുടുംബം പിന്തിരിപ്പൻ ആശയങ്ങളുടെ വിളഭൂമിയായി തീരുന്നുണ്ടെന്നും വർത്തമാനകാല ജീർണ്ണതയിൽ നിന്നുള്ള ഉയർത്തെഴുന്നേൽപ്പിന് പുതിയ ‘സാംസ്കാരിക നവോത്ഥാനം’ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സമത്വത്തിനായി സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഒരു വർഷം നീളുന്ന സാംസ്കാരിക മുന്നേറ്റ പദ്ധതിയായ ‘സമ’ത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ സമം പദ്ധതിയുടെ രൂപരേഖ മന്ത്രി സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജിന് നൽകി പ്രകാശനം ചെയ്തു. സമം കോർ കമ്മിറ്റി അംഗങ്ങളായ മായ. എൻ, പ്രൊഫ. സുജാ സൂസൻ ജോർജ്ജ്, പ്രമോദ് പയ്യന്നൂർ, പ്രൊഫ. വി. കാർത്തികേയൻ നായർ, അജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
സമീപകാലത്ത് കേരളത്തിലെ സ്ത്രീധന മരണങ്ങൾക്കും പെൺകുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ സാംസ്കാരിക വകുപ്പ് ആവിഷ്ക്കരിച്ച സാംസ്കാരിക വിദ്യാഭ്യാസ പരിപാടിയാണ് സമം. ഭാരത് ഭവൻ, മലയാളം മിഷൻ, ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ലളിതകലാ അക്കാദമി എന്നീ സ്ഥാപനങ്ങൾ സമം പദ്ധതിയുടെ പ്രധാന പങ്കാളികളാണ്.
യഥാർത്ഥ ജീവിതത്തിലെയും സാഹിത്യത്തിലെയും കരുത്തുറ്റ സ്ത്രീത്വത്തെ അവതരിപ്പിക്കുന്ന മൈമുകൾ, മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന കവിതയും, സംഗീതവും, നൃത്തവും സമന്വയിപ്പിക്കുന്ന ജിംഗിൾസ് കൊറിയോഗ്രഫി, കേരളത്തിലെ നവോത്ഥാന നാടകങ്ങളുടെയും ലോക പ്രശസ്ത നാടകങ്ങളുടെയും ഭാഗങ്ങൾ ഉൾപ്പെടുത്തിയ ദൃശ്യാവിഷ്ക്കാരങ്ങൾ, ജീവിതത്തിന്റെ നേരനുഭവങ്ങളുടെ ദൃശ്യാവിഷ്ക്കാരങ്ങളുടെ മൈക്രോ ഫിലിംസ് നിർമ്മാണം എന്നിവ ഈ പദ്ധതിയുടെ ഭാഗമായി ഭാരത് ഭവൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കി. മലയാളം മിഷന്റെ നേതൃത്വത്തിൽ റേഡിയോ നാടക മത്സരം, ‘അവൾ സാഹിത്യത്തിൽ’ എന്ന പേരിൽ മലയാള സാഹിത്യത്തിലെ സ്ത്രീ എഴുത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന വിവിധ പരിപാടികൾ, ‘അവൾ വെള്ളിത്തിരയിൽ’ എന്ന പേരിൽ മലയാള സിനിമാ ചരിത്രത്തിൽ സ്ത്രീകളെ അടയാളപ്പെടുത്തുന്ന പരിപാടി, സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഭാവനകളെ കുറിച്ചുള്ള പരിപാടികൾ ഒരു വർഷം നീണ്ടു നിൽക്കുന്ന പെൺ കവിയരങ്ങ് എന്നിവയെല്ലാം സംഘടിപ്പിക്കുന്നുണ്ട്. സമം പദ്ധതിക്ക് വേണ്ടി കേരള ലളിതകലാ അക്കാദമി ‘ലിംഗസമത്വം’ എന്ന ആശയം മുൻനിർത്തി സംസ്ഥാന തലത്തിൽ പോസ്റ്റർ മത്സരം നടത്തും. കേരളവും സ്ത്രീ സമൂഹവും എന്ന വിഷയത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൈ പുസ്തകം പ്രസിദ്ധീകരിക്കും. നവോത്ഥാന വനിതാ സാഹിത്യ ശില്പശാല ഫെലോഷിപ്പും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. സമം പദ്ധതിയുടെ ആശയം സ്വാംശീകരിക്കുന്ന അനിമേഷൻ ചിത്രങ്ങളും വനിതാ ചലച്ചിത്ര പ്രവർത്തകരുടെ ഷോർട്ട് ഫിലിമുകളും കെ.എസ്.എഫ്.ഡി.സി നിർമ്മിക്കും. സമം പദ്ധതിയുടെ ആശയ പ്രചരണത്തിനായി യുവജനകാര്യ വകുപ്പിന്റെ കീഴിലുള്ള എട്ട് സംഘടനകളെ വാർഡ് അടിസ്ഥാനത്തിൽ വിന്യസിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.