ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. ഇതോടെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചതും സംശയിക്കുന്നതുമായ എല്ലാ കേസുകളും ആരോഗ്യമന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. പ്രമേഹരോഗികളിൽ ബ്ലാക്ക് ഫംഗസ് ബാധ അപകടമാകുന്ന വിധത്തിലാണ് കണ്ടുവരുന്നത്.
എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശിപത്രികളും മെഡിക്കല്‍ കോളേജുകളും ബ്ലാക്ക് ഫംഗസ് പരിശോധനയും അതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. അതേസമയം രാജസ്ഥാനിലും തെലങ്കാനയിലും ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.