കോവിഡ് കേസുകളിൽ 49.52 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.
ന്യൂഡൽഹി: കുതിച്ചുയർന്ന് രാജ്യത്തെ കോവിഡ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 4,12,262 പേർക്കാണ്. 3,980 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു.
കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകർന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോർഡ് വർധനവുമായി പുതിയ കണക്കുകൾ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര- 57,640
കർണാടക-50,112
കേരളം- 41,953
ഉത്തർപ്രദേശ്-31,111
തമിഴ്നാട്-23,310
എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകൾ. പുതിയ കോവിഡ് കേസുകളിൽ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിൽ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 353 പേർ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിൽ 3,29,113 പേർ ആശുപത്രി വിട്ടു. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. 35,66,398 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,01,68 ആണ്.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകുന്നു. പുതിയ കോവിഡ് തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന് പറഞ്ഞു.
‘നിലവിലെ കോവിഡ് വകഭേദങ്ങള്‍ക്ക് വാക്സിന് ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങള്‍ വ്യാപിച്ചേക്കും’അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇന്നലെ 41,953 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.