എട്ട് ദിവസം മുമ്പാണ് ധനീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.
പത്തനംതിട്ട: ഐസിയു ബെഡ് ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ വൈകിയതിനാൽ കോവിഡ് ബാധിച്ച യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി എം.കെ.ശശിധരന്റെ മകൻ ധനീഷ് കുമാർ(38) ആണ് മരിച്ചത്. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലെന്നായിരുന്നു അറിയിച്ചത്.
എട്ട് ദിവസം മുമ്പാണ് ധനീഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. പനിയും ചുമയും കഫക്കെട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഓക്സിജന്റെ അളവ് കുറയുകയാണെങ്കിൽ മാത്രം ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ട ആവശ്യമുള്ളൂ എന്ന് പറഞ്ഞു വീട്ടിലേക്ക് മടക്കി അയച്ചു.
ഒരാഴ്ച്ചയായി ധനീഷ് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ സ്ഥിതി വഷളായി. ഓക്സിജന്റെ അളവ് 80 ൽ താഴെയായി. പഞ്ചായത്ത് അംഗം ഫിലിപ് അഞ്ചാനി ജില്ലാ കോവിഡ് കൺട്രോൾ സെല്ലിൽ അറിയിച്ചെങ്കിലും കോവിഡ് ചികിത്സയുള്ള 2 സർക്കാർ ആശുപത്രികളിലും ഐസിയു കിടക്ക ഒഴിവില്ലെന്നായിരുന്നു ലഭിച്ച മറുപടി. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ എത്തിക്കാനായിരുന്നു നിർദേശം.
എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ അവിടെ ഐസിയു ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഫിലിപ് പറയുന്നു. സ്ഥിതി വഷളാകുന്നതായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അറിയിച്ചപ്പോൾ വേഗം കൊണ്ടുവന്നാൽ ഓക്സിജൻ നൽകാമെന്ന് മറുപടി ലഭിച്ചു. ആംബുലൻസ് വരാൻ താമസിക്കുമെന്നതിനാൽ വീട്ടുകാർ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധനീഷിന്റെ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഓക്സിജന്റെ ആവശ്യം വര്‍ദ്ധിച്ചു. ഓക്സിജന്‍ സ്റ്റോക്ക് വളരെവേഗം കുറയുന്നുണ്ടെന്നും മതിയായ കരുതല്‍ ശേഖരം ഉണ്ടാക്കാന്‍ കേന്ദ്ര സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1000 മെട്രിക് ടണ്‍ കേരളത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രോഗികള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ചികിത്സക്കാവശ്യമായ ബെഡുകളും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 2,857 ഐസിയു ബെഡുകളാണുള്ളത്. അതില്‍ 996 ബെഡുകള്‍ കോവിഡ് രോഗികള്‍ക്കും 756 ബെഡുകള്‍ കോവിഡേതര രോഗികളുടെ ചികിത്സയ്ക്കുമാണ് ഉപയോഗിക്കുന്നത്.സംസ്ഥാനത്ത് 38.7 ശതമാനം ഐസിയു ബെഡുകളാണ് ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളില്‍ 7,085 ഐസിയു ബെഡുകളില്‍ 1037 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. ഇതില്‍ 441 വെന്റിലേറ്ററുകള്‍ കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. മൊത്തം വെന്റിലേറ്ററുകളുടെ 27.3 ശതമാനം ഉപയോഗിക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണം കോവിഡ് രോഗികള്‍ക്കായി ഉപയോഗിക്കുന്നു.
മെഡിക്കല്‍ കോളേജുകളില്‍ 3321 ഓ്കസിജന്‍ ബെഡുകളില്‍ 1731 എണ്ണം കോവിഡ് രോഗകള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 1439 ബെഡുകളില്‍ രോഗികള്‍ ചികിത്സയിലുണ്ട്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലുള്ള ആശുപത്രികളില്‍ 3001 ഓക്സിജന്‍ ബെഡുകളുണ്ട്. ഇതില്‍ 2028 ബെഡുകള്‍ കോവിഡ് ചികിത്സയ്ക്കായി നീക്കിവെച്ചു. അതില്‍ 1373 ഓക്സിജന്‍ ബെഡുകളില്‍ രോഗികള്‍ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രികളില്‍ 2990 ബെഡുകളില്‍ 66.11 ശതമാനം ബെഡുകള്‍ ഉപയോഗത്തിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.