ന്യൂഡല്‍ഹി: കോവിഡ് അടച്ചിടല്‍കാലത്ത് കുട്ടികള്‍ക്ക് നല്‍കാതിരുന്ന സേവനങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീംകോടതി. അടച്ചിടല്‍കാലത്ത് സംസ്ഥാനത്തെ സി.ബി.എസ്.ഇ. സ്കൂളുകള്‍ ഫീസിന്റെ 70 ശതമാനവും സര്‍ക്കാര്‍ സ്കൂളുകള്‍ 60 ശതമാനവുംമാത്രമേ ഈടാക്കാവൂ എന്ന രാജസ്ഥാന് സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.നല്‍കാത്ത സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് ലാഭമുണ്ടാക്കലും വിദ്യാഭ്യാസ രംഗത്തെ വാണിജ്യവത്കരണവുമാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
കോവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ സ്കൂളുകള്‍ക്ക് പ്രവര്‍ത്തനച്ചെലവ് 15 ശതമാനമെങ്കിലും കുറഞ്ഞതായി ബെഞ്ച് വിലയിരുത്തി. അതിനാല്‍ ഫീസില്‍ അത്രയെങ്കിലും കുറവുവരുത്താന്‍ സ്കൂളുകള്‍ തയ്യാറാവണം. സേവനത്തിന് കണക്കാക്കി മാത്രമേ വിദ്യാഭ്യാസമസ്ഥാപനങ്ങള് ഫീസ് ഈടാക്കാവൂ എന്നും വാണിജ്യവത്കരണം പാടില്ലെന്നും ടി.എം.എ. പൈ, പി.എ. ഇനാംദാര്‍ കേസുകളില്‍ സുപ്രീം കോടതി വിധിച്ച കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. അമിതലാഭത്തിലും വാണിജ്യവത്കരണത്തിലുമെത്താത്ത തരത്തില്‍ ഫീസ് നിശ്ചയിക്കാനേ സ്വകാര്യ സ്കൂളുകള്‍ക്ക് അവകാശമുള്ളൂവെന്നും ബെഞ്ച് പറഞ്ഞു.
സ്കൂള്‍ മാനേജ്മെന്റ് പെട്രോള്‍, ഡീസല്‍, വൈദ്യുതി, പരിപാലന ചെലവ്, വെള്ളക്കരം, സ്റ്റേഷനറി ചാര്‍ജുകള്‍ എന്നിവ ലാഭിച്ചിട്ടുണ്ടാകുമെന്ന് കോടതി പറഞ്ഞു. രാജസ്ഥാന് സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹര്‍ജി നല്കിയ ജോധ്പുരിലെ ഇന്ത്യന്‍ സ്കൂളിന് 15 ശതമാനം ഇളവുനല്‍കിക്കൊണ്ട് ട്യൂഷന് ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി അനുമതി നല്കി.
