ഇപ്പോൾ ഓർഡർ ചെയ്താലും രണ്ടുമാസത്തിനുശേഷമേ വാക്സിൻ ലഭ്യമാക്കാൻ കഴിയുവെന്ന് വാക്സിൻ നിർമാതാക്കൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു
തിരുവനന്തപുരം: വരുന്ന മൂന്നു മാസം കൊണ്ട് ഒരുകോടി ഡോസ് വാക്സിൻ വില കൊടുത്തു വാങ്ങാനായിരുന്നു സംസ്ഥാന സർക്കാരിന്റെ തീരുമാനം. വാക്സിൻ വാങ്ങുന്നതിനുള്ള ചർച്ചകൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് വാക്സിൻ ക്ഷാമം നേരിടുന്ന കേരളത്തിന് തിരിച്ചടിയാകുന്ന നിർമ്മാതാക്കളുടെ അറിയിപ്പ്.
ഇപ്പോൾ ഓർഡർ ചെയ്താലും രണ്ടുമാസത്തിനുശേഷമേ വാക്സിൻ ലഭ്യമാക്കാൻ കഴിയുവെന്ന് നിർമാതാക്കൾ സംസ്ഥാന സർക്കാരിനെ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് നൽകേണ്ട വാക്സിന്റെ ഉൽപ്പാദനം ആരംഭിച്ചിട്ടില്ല. വാക്സിന്റെ ഉത്പാദനവും ആവശ്യവും തമ്മിലുള്ള വലിയ അന്തരം തുടങ്ങിയ കാര്യങ്ങളാണ് കാരണമായി വാക്സിൻ നിർമാതാക്കൾ ചൂണ്ടിക്കാട്ടിയത്.
18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ നാളെ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കെയാണ് വാക്സിൻ നിർമാതാക്കളുടെ അറിയിപ്പ്. വിലയ്ക്കുവാങ്ങുന്ന വാക്സിൻ എത്താൻ വൈകും എന്നത് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷൻ നടപടികൾ വൈകിപ്പിക്കും എന്ന ആശങ്കയും ശക്തമാക്കുന്നുണ്ട്.
അതേസമയം വാക്സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടവർക്കുള്ള സ്പോട്ട് രജിസ്ട്രേഷൻ ആരോഗ്യവകുപ്പ് ഒഴിവാക്കിയെങ്കിലും പല വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇത് തുടർന്നു. ഇതോടെ വലിയ തിരക്കാണ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടത്.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിന്റെ രണ്ടാം ഡോസിന് അർഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുമെന്നും ഇത് കോവിൻ പോർട്ടലിൽ അപ്ലോഡ് ചെയ്ത ശേഷം വാക്സിൻ എടുക്കേണ്ട സമയം ആശാവർക്കർമാരുടെ സഹായത്തോടെ ആളുകളെ അറിയിക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
അതേസമയം, സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് സൗജന്യമായി നല്‍കുമെന്ന് സംബന്ധിച്ചുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി. പുതിയ ഉത്തരവോടെ സംസ്ഥാനത്ത് വാക്സിന് എല്ലാവര്ക്കും സൗജന്യമായി ലഭിക്കും. മെയ് ഒന്നു മുതലാണ് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കുന്നത്. ബുധനാഴ്ച മുതല്‍ വാക്സിനേഷന് രജസ്ട്രേഷന്‍ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന് വില കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്കാന് നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കുറച്ചത്. ‘സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും’ അദാര്‍ പൂനെവാല അറിയിച്ചു.
വാക്സിന് നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.