കോവിഡ് രണ്ടാം വരവ് രൂക്ഷമാകുമെന്ന ഭീതിയിൽ അതിഥി തൊഴിലാളികളുടെ പലായനം. പ്രധാനമായും ജോലിയുടെ ആവശ്യവുമായി എത്തിയ നൂറുകണക്കിന് പേരാണ് ജില്ലയിൽനിന്ന് സ്വദേശത്തേക്ക് മടങ്ങുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
റിസർവേഷൻ കൗണ്ടറുകളിലും അതിഥി തൊഴിലാളികളുടെ നിരയാണ്. പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ് പ്രധാനമായും നാട്ടിലേക്ക് മടങ്ങുന്നത്. മിക്കവരും നിർമാണമേഖലയിൽ പ്രവർത്തിക്കുന്നവരാണ്. മാർബിൾ, ഗ്രാനൈറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന രാജസ്ഥാൻ സ്വദേശികളും പലായനം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്.
ദിവസേന വൈകിട്ടുള്ള മംഗളൂരു-ചെന്നൈ ട്രെയിനുകൾക്കാണ് പ്രധാനമായും അതിഥി തൊഴിലാളികൾ മടങ്ങുന്നത്.കുറച്ചുദിവസമായി റെയിൽവേ സ്റ്റേഷനിലെ 80 ശതമാനത്തോളം ബുക്കിങ്ങും അതിഥി തൊഴിലാളികളുടെതാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
250 മുതൽ 300 വരെ ടിക്കറ്റുകളാണ് ദിവസേന ബുക്ക് ചെയ്യുന്നത്. അതിഥി തൊഴിലാളികളുടെ ഒഴുക്ക് വർധിച്ചതോടെ ഇവർക്കായി സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കേരളത്തിൽ കോവിഡ് വർധിച്ചതിനാലും തൊഴിൽ കുറഞ്ഞതിനാലുമാണ് മടങ്ങുന്നതെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം.