രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണിന് സാധ്യതയില്ല. പകരം ഓരോപ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ക്ഡൗൺ ഏർപ്പെടുത്താനും വാരാന്ത്യ കർഫ്യൂ തുടരാനുമാണ് സാധ്യത. ലോക്ക്ഡൗണിലൂടെ പൂർണമായും അടച്ചിടുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ കടുത്ത നിയന്ത്രണങ്ങളാകും ഇനിയുണ്ടാകുക. ഇന്നു ചേരുന്ന സർവകക്ഷിയോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും.
ലോക്ക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളോട് കോൺഗ്രസ് പിന്തുണ അറിയിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങൾ വേണമെന്നതാണ് ഇടതുമുന്നണിയുടെ അഭിപ്രായമെങ്കിലും പൂർണമായ അടച്ചിടലിനോട് എൽഡിഎഫും യോജിക്കില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏതു രീതിയിൽ വേണമെന്നത് ചർച്ചചെയ്യാനും പ്രതിരോധനടപടികൾ ഊർജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷിയോഗം വിളിച്ചത്.
കോവിഡ് ബാധിച്ചുതുടങ്ങിയ കഴിഞ്ഞവർഷത്തെ സ്ഥിതിയിലല്ല സംസ്ഥാനമെന്ന് സർക്കാർ പറയുന്നു. അന്ന് ആശുപത്രിയിൽ കിടക്കകൾ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ, ഓക്സിജൻ ലഭ്യത, കോവിഡ് പ്രോട്ടോക്കോൾ എങ്ങനെ നടപ്പാക്കണം എന്നിവയിൽ മുന്നൊരുക്കങ്ങളോ ധാരണയോ ഉണ്ടായിരുന്നില്ല. ഇന്ന് ഏതുസാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതിനാൽ അടച്ചിടൽ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.
കേരളത്തില്‍ ഞായറാഴ്ച 28,469 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് വിവിധ ജില്ലകളിൽ കോവിഡ് ബാധിച്ചവരുടെ കണക്ക്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി ഒ സി ടി പി സി ആര്, ആര് ടി എല്‍ എ എം പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,51,16,722 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,558 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,50,993 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വറന്റീനിലും 19,565 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3279 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 13 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 547 ഹോട്ട് സ്പോട്ടുകളാണുള്ളത്.