ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്.
തൃശൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. ക്ഷേത്രത്തില്‍ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതി നൽകി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രം പങ്കെടുക്കാം. ക്ഷേത്രത്തില്‍ നാളെ 40 വിവാഹങ്ങളും ഞായറാഴ്ച 140 വിവാഹങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. പരാതി വ്യാപകമായതിനെ തുടർന്നാണ് വിലക്ക് പിൻവലിച്ചത്.
കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ഗുരുവായൂരിൽ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ ഒരുദിവസം ആയിരം പേര്‍ക്ക് മാത്രമാണ് ദർശനത്തിന് അനുമതിയുള്ളത്. ആനക്കോട്ടയിലും സന്ദർശകർക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രനടയിൽ വിവാഹങ്ങൾ നടത്താന്‍ ശനിയാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ലെന്നാണ് ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നത്. ബുക്കിങ് തുക മടക്കി നല്‍കാനും ദേവസ്വം തീരുമാനിച്ചിരുന്നു. വിവാഹങ്ങള്‍ നിര്‍ത്തി വച്ചതിനെതിരെ വ്യാപകമായ പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കളക്ടര്‍ ഇന്നു രാവിലെ വിലക്ക് നീക്കിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം റേഞ്ചിന് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാർ അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ എന്നും ഡിഐജി അറിയിച്ചു. എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം.
അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സർവ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന്ൾ പ്രവർത്തിക്കാം. മുൻ നിശ്ചയിച്ച കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ കോവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസർമാരെ അറിയിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ഡിഐജി അറിയിച്ചു.
തിരുവനന്തപുരം റേഞ്ചിന് കീഴിൽ പ്രതിദിനം 447 ഓഫീസർമാരേയും 1100 പോലീസ് ഉദ്യോഗസ്ഥരെയും പരിശോധനയ്ക്കായി വിന്യസിച്ച് കോവിഡ് സുരക്ഷാ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം റേഞ്ച് ഡിഐജി ഓഫീസിൽ എൻഫോഴ്സ്മെന്റ് നിരീക്ഷിക്കുകയും ചെയ്യും.