ഐപിഎല്ലിൽ 26 തവണയാണ് ഇതു വരെ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 16 തവണ മുംബൈ ജയിച്ചപ്പോൾ 12 തവണ പഞ്ചാബിന് ഒപ്പമായിരുന്നു വിജയം.
ഐപിഎല്ലിൽ ഇന്ന് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും കെ.എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിംഗ്സും തമ്മിൽ ഏറ്റുമുട്ടുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന അവസാന മത്സരത്തിലെ തോൽവിക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തുകയാണ് മുംബൈ ലക്ഷ്യമിടുന്നത്. കളിച്ച നാല് മത്സരങ്ങളിൽ മൂന്ന് എണ്ണത്തിലും പരാജയപ്പെട്ടാണ് പഞ്ചാബ് ഇന്ന് ഇറങ്ങുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ 7ാമത് നിൽക്കുന്ന പഞ്ചാബിന് തിരച്ചുവരവിനായി വിജയം അനിവാര്യമാണ്. നാല് കളികളിൽ നിന്ന് രണ്ട് ജയവും രണ്ട് തോൽവിയുമായി നാലാം സ്ഥാനത്താണ് മുംബൈ. വൈകീട്ട് 7.30 ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം
ഐപിഎല്ലിൽ 26 തവണയാണ് ഇതു വരെ പഞ്ചാബ് കിംഗ്സും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 16 തവണ മുംബൈ ജയിച്ചപ്പോൾ 12 തവണ പഞ്ചാബിന് ഒപ്പമായിരുന്നു വിജയം. അവസാനം നടന്ന 5 മത്സരങ്ങളുടെ കണക്ക് എടുത്താലും രണ്ട് പേരും ഏതാണ്ട് ഒപ്പത്തിന് ഒപ്പമാണ്. മൂന്ന് തവണ മുംബൈ ഇന്ത്യൻസ് ജയിച്ചപ്പോൾ രണ്ട് തവണ പഞ്ചാബ് കിംഗ്സും ജയം കണ്ടു.
ഇരുവരും അവസാനം ഏറ്റുമുട്ടിയ 2020 ഐപിഎല്ലിലെ രണ്ടാമത്തെ മത്സരം അത്യന്തം ആവേശകരമായിരുന്നു. ഒക്ടോബർ 18 ന് ദുബായ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് സൂപ്പർ ഓവറുകളാണ് പിറന്നത്. മത്സരത്തിൽ അന്ന് പഞ്ചാബ് കിംഗ്സ് ജയം കണ്ടു. 20 ഓവറിൽ രണ്ട് ടീമുകളും 176 റൺസ് എടുത്തതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും 5 റൺസ് വീതം എടുത്തതോടെ വിജയിയെ നിശ്ചയിക്കാനിയല്ല. പിന്നീട് വീണ്ടും സൂപ്പർ ഓവർ ഏറിയുകയായിരുന്നു. രണ്ടാമത്തെ സൂപ്പർ ഓവറിൽ പഞ്ചാബ് 15 റൺസ് എടുത്തപ്പോൾ മുംബൈക്ക് 11 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
2020 സീസണിൽ ഇരുവരും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ മികച്ച വിജയമാണ് മുംബൈ നേടിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 191 റൺസ് എടുത്തു. 45 പന്തുകളിൽ നിന്ന് 70 റൺസ് എടുത്ത രോഹിത് ശർമ്മയുടെയും 20 പന്തുകളിൽ നിന്ന് പുറത്താകാതെ 47 റൺസ് എടുത്ത പൊള്ളാർഡിന്റെയും 11 പന്തിൽ നിന്ന് പുറത്താകാതെ 30 റൺ നേടിയ ഹർദ്ദിക്ക് പാണ്ഡ്യയുടെയും കരുത്തിലാണ് മുംബൈ 191 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബിൻ്റെ ഇന്നിംഗ് 148 റൺസിൽ അവസാനിച്ചു. പഞ്ചാബ് ബാറ്റിംഗ് നിരയിൽ നിക്കോളാസ് പൂരന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. മുംബൈക്കായി ജസ്പ്രീത് ബുംറ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് എടുത്തു. രാഹുൽ ചഹാർ, പാറ്റിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.