മന്ത്രിയുടെ മകൻ ശോഭിത്തിനും ഭാര്യയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ ക്വാറന്റീൽ. മകനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് ശൈലജ ടീച്ചർ ക്വാറന്റീനിൽ പ്രവേശിച്ചിരിക്കുന്നത്. ഇക്കാര്യം മന്ത്രി തന്നെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.
മന്ത്രിയുടെ മകൻ ശോഭിത്തിനും ഭാര്യയ്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി നേരിട്ട് സമ്പർക്കമുണ്ടായതിനെ തുടർന്നാണ് മുൻകരുതൽ എന്ന നിലയിൽ ശൈലജ ടീച്ചറും ക്വാറന്റീനിൽ പ്രവേശിച്ചത്. രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നതെന്നും തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണെന്നും മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രിയമുള്ളവരെ,
എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.
നേരത്തേ, കോവിഡ് പോസിറ്റീവായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആഴ്ച്ചയാണ് കോവിഡ് മുക്തനായത്. ഏപ്രിൽ എട്ടിനായിരുന്നു മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മകൾ വീണ, മരുമകൻ മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവർക്കും നേരത്തേ കോവിഡ് പോസിറ്റീവായിരുന്നു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതൽ രാത്രി കർഫ്യൂ ആരംഭിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. രാത്രി ഒൻപത് മുതൽ രാവിലെ ആറ് വരെയാണ് ബാധകം. മരുന്ന്, പാല് എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിന് തടസ്സമില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
നോമ്പ് സമയത്ത് ഇളവ് നല്‍കും. രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാൾ മാത്രമാണെങ്കിലും മാസ്ക് നിര്‍ബന്ധമായി ധരിക്കണമെന്നും ഡിജിപി വ്യക്തമാക്കി. പൊതു- ചരക്കു ഗതാഗതത്തിനും അവശ്യ സേവനങ്ങൾക്കും തടസ്സമുണ്ടാവില്ല. അടിയന്തര ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടി വരുന്നവർ അക്കാര്യം ബോധ്യപ്പെടുത്തണം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവോ എന്ന് ഇന്നും നാളെയും സംസ്ഥാനത്ത് കര്‍ശന പരിശോധനയും നടപടിയും ഉണ്ടാവും.
കേരളത്തിൽ ഇന്നലെ 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.