രാജ്യത്ത് രോഗം മുമ്പുള്ളതിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്നതായാണ് വിവരം
കൊറോണ വൈറസുമായി ബന്ധപ്പെട്ട് 1,350 മരണങ്ങൾ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തു. ഒരു ദിവസത്തിനുശേഷം മരണം 1,500ലധികമായി. കോവിഡ് രണ്ടാം തരംഗത്തിന്റെ ഒരേയൊരു ആശ്വാസം മരണനിരക്ക് കുറവാണ് എന്നുള്ളതാണ്. എന്നാൽ അതിവേഗം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ കൂടുതൽ മരണങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ, മരണങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. എന്നാലും ഏതാനും ദിവസങ്ങളായി മരണ നിരക്ക് ദിനംപ്രതി 2,000 പേർ എന്ന നിലയിലേയ്ക്ക് ഉയരുന്നത് ആശ്വാസകരമല്ല. ഇന്ത്യയിലെ ദൈനംദിന മരണ നിരക്ക് പ്രതിദിനം 3,000 ആയി ഉയരുമെന്ന് ചില പ്രവചനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. അമേരിക്കയിൽ ഇതേ നിരക്കിൽ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് രോഗം മുമ്പുള്ളതിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്നതായാണ് വിവരം. രോഗം വ്യാപിക്കുന്നതിന്റെ സൂചനയായി പോസിറ്റിവിറ്റി നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലെത്തിക്കഴിഞ്ഞു.
ഫെബ്രുവരി പകുതിയോടെ ആരംഭിച്ച രണ്ടാം തരംഗത്തിനിടയിലെ ഏറ്റവും വലിയ ആശ്വാസമായിരുന്നു മരണ നിരക്ക് ഗണ്യമായി കുറവാണ് എന്നുള്ളത്. ഇപ്പോൾ ദിവസേനയുള്ള മരണസംഖ്യ റെക്കോർഡ് ഉയരത്തിൽ എത്തിയെങ്കിലും മരണനിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ വളരെ കുറവാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സമയത്ത്, പ്രതിദിനം 90,000 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നപ്പോൾ മരണനിരക്ക് പ്രതിദിനം 1,200 ആയിരുന്നു. എന്നാൽ ഇപ്പോൾ പ്രതിദിന കോവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നിട്ടും മരണ രണ്ട് ദിവസം മുമ്പ് വരെ 1200ന് താഴെയായിരുന്നു.
നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് പ്രതിദിനം 60,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ മരണസംഖ്യ, 400 ൽ കൂടുതലാണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സമയത്തേക്കാൾ കുറവാണിത്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ മരണനിരക്ക് മൊത്തത്തിലുള്ള നിരക്കിന്റെ പകുതിയിൽ താഴെയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം മരണങ്ങളുടെ എണ്ണം താരതമ്യം ചെയ്താണ് പ്രതിവാര കേസ് മരണനിരക്ക് (സിഎഫ്ആർ) കണക്കാക്കുന്നത്.
14 ദിവസങ്ങൾക്ക് മുമ്പ് രേഖപ്പെടുത്തിയ മരണങ്ങളുടെ എണ്ണം, സ്ഥിരീകരിച്ച കേസുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാണ് മൊത്തത്തിലുള്ള സിഎഫ്ആർ ലഭിക്കുന്നത്. നിലവിലെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ പ്രതിവാര സിഎഫ്ആർ 0.89 ശതമാനവും മൊത്തത്തിലുള്ള സിഎഫ്ആർ 2.09 ശതമാനവുമാണ്. ജൂലൈക്ക് ശേഷം ആദ്യമായി, ഇന്ത്യയുടെ പ്രതിവാര സിഎഫ്ആർ മൊത്തത്തിലുള്ള സിഎഫ്ആറിനെ മറികടന്നു. 1.77 ലക്ഷത്തിലധികം മരണങ്ങളും 1.4 കോടിയിലധികം അണുബാധകളും ഉള്ള ഇന്ത്യയുടെ മൊത്തത്തിലുള്ള സിഎഫ്ആർ 1.42 ശതമാനമാണ്. ഇത് മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് കുറവാണ്.
രണ്ടാം തരംഗത്തിന്റെ ആദ്യ ആഴ്ചകളിൽ, ദിവസേനയുള്ള മരണ നിരക്ക് വളരെ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ആഴ്ചകളായി കേസുകളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രി കിടക്കകളുടെ അഭാവം അല്ലെങ്കിൽ പരിചരണ സൗകര്യങ്ങളുടെ അഭാവം എന്നിവ കാരണം നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്.