ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന കർഫ്യൂ ആണ് പ്രഖ്യാപിച്ചത്. ഇന്ന് രാത്രി മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ വരെയാണ് രാജ്യതലസ്ഥാനത്ത് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്.ഗവർണർ അനിൽ ബെയ്ജാലും ഇത് സംബന്ധിച്ച് ചർച്ച നടത്തിവരികയാണ്.
നിലവിൽ സംസ്ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കൊറോണ വ്യാപനം നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെയാണ് സമ്പൂർണ കർഫ്യൂ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 25,462 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണയെ തുടർന്ന് 161 പേരാണ് മരിച്ചത്.
അതേസമയം സംസ്ഥാനത്തെ ആശുപത്രികളിൽ ഐസിയു ബെഡുകൾ കുറഞ്ഞുവരികയാണെന്ന് അരവിന്ദ് കെജ്രിവാൾ ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ചു. ഡൽഹിയിൽ ഓക്സിജന്റെ ആവശ്യവും വർദ്ധിച്ചിരിക്കുകയാണ്.