ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നു. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക, സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി.. മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന എഴുപതിനായിരത്തോളമായി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ
Total cases: 1,50,61,919
Active cases: 19,29,329
Total recoveries: 1,29,53,821
Death toll: 1,78,769
ഇന്നലെ പുറത്തു വന്ന കണക്കുകൾ പ്രകാരം 2,61,500 പേർക്കായിരുന്നു ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടയിൽ രണ്ടേമുക്കാൽ ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ന് ആദ്യമായാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിന് മുകളിൽ ആകുമെന്ന സൂചനയാണിത്.
കടുത്ത നിയന്ത്രണങ്ങളാണ് വിവിധ സംസ്ഥാനങ്ങൾ കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യൂവും ഞായറാഴ്ച്ചകളിൽ സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അടിയന്തര മെഡിക്കൽ സേവനങ്ങൾ, പെട്രോൾ പമ്പുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ നൈറ്റ് കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാത്രി 10 മുതൽ രാവിലെ 4 മണിവരെയാണ് കർഫ്യൂ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.
കേരളത്തിൽ, ഇന്നലെ 18,257 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ റെക്കോർഡ് കണക്കാണിത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. ഇവര്‍ക്ക് ആര് ടി പി സി ആര് പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.
ബിഹാറിലും സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സിനിമ ഹാളുകള്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവ മെയ് 15വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 15 വരെ അടച്ചിടുകയും സര്‍ക്കാര്‍ നടത്തുന്ന സ്കൂളുകളും സര്‍വകലാശാലകളും മെയ് 15 വരെ ഒരു പരീക്ഷയും നടത്തില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ വോകുന്നേരം ആറു മണിയോടെ അടക്കണമെന്നും നിര്‍ദേശമുണ്ട്.
ഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്തെത്തിയിരുന്നു. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയ കെജ്രിവാള് അറിയിച്ചിരിക്കുന്നത്.