ജയിക്കാനായി എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും ജയിക്കാനായില്ല. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും മോര്ഗന്
ഇന്നലെ നടന്ന മുംബൈ കെ കെ ആർ പോരാട്ടം രോഹിത് ശർമയുടെ ക്യാപ്റ്റൻസി മികവിലേക്ക് ഒരു പൊൻതൂവൽ കൂടി സമ്മാനിക്കുന്നതായിരുന്നു. ഐ പി എല്ലിൽ അഞ്ചു തവണ ചാമ്പ്യൻമാരായ തങ്ങൾ തന്നെയാണ് ഇവിടുത്തെ രാജാക്കന്മാരെന്ന് ഇന്നലത്തെ പ്രകടനത്തിലൂടെ മുംബൈ തെളിയിക്കുകയായിരുന്നു. 152 എന്ന ചെറിയ സ്കോറിലേക്കൊതുങ്ങിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ 10 റണ്‍സിന്റെ വിജയം നേടിയിരിക്കുകയാണ് മുംബൈ. വന്മരങ്ങളായ ആൻഡ്രേ റസലിനും, ദിനേഷ് കാർത്തിക്കിനും പോലും രോഹിത് ശർമ എന്ന നായകന്റെ മനസ്സറിഞ്ഞ് പന്തെറിഞ്ഞ മുംബൈ ബൗളർമാർക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു.
ഇപ്പോഴിതാ കെ കെ ആറിന്റെ പിഴവുകള്‍ വിശദീകരിച്ചിരിക്കുകയാണ് ടീം നായകന് ഓയിന്‍ മോര്ഗന്.’തീര്‍ച്ചയായും വളരെ നിരാശപ്പെടുത്തുന്ന തോല്‍വിയാണിത്. മത്സരത്തില്‍ അധികം സമയം നല്ല ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആദ്യ പകുതിയിലും പിന്തുടരലിന്റെ പകുതിവരെയും നന്നായി കളിച്ചു. ഞങ്ങള്‍ക്ക് പിഴവുകള്‍ സംഭവിച്ചു. അതില്‍ നിന്ന് തിരിച്ചുവരാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. മുംബൈ വളരെ മികച്ച താരനിരയുള്ള ടീമാണ്. ഇരുടീമും ഏറ്റവും മികച്ചത് തന്നെയാണ് കാഴ്ചവെച്ചതെന്നാണ് തോന്നുന്നത്. എന്നാല്‍ ഇനിയും ഞങ്ങള്‍ മെച്ചപ്പെടാനുണ്ട്’-മോര്ഗന് പറഞ്ഞു.
‘റണ്‍സ് പിന്തുടര്ന്ന് മത്സരത്തെ വിജയത്തിലേക്കെത്തിക്കേണ്ടതായിരുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. രണ്ടാം ഇന്നിങ്സില്‍ പിച്ച് അല്‍പ്പംകൂടി സ്ലോവായി. ജയിക്കാനായി എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നിട്ടും ജയിക്കാനായില്ല. ഇത് പരിശോധിക്കപ്പെടേണ്ടതാണെന്നും മോര്ഗന് പറഞ്ഞു. മുംബൈയെപ്പോലൊരു കരുത്തുറ്റ ബാറ്റിങ് നിരയുള്ള ടീമിനെ 152 എന്ന സ്കോറിലേക്ക് ഒതുക്കിയിട്ടിട്ടും ജയിക്കാനാവാത്തത് കെ കെ ആറിന്റെ ഭാഗത്തെ തെറ്റ് തന്നെയാണ്’- മോർഗൻ കൂട്ടിച്ചേർത്തു.
ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ എറിഞ്ഞ 18,19, 20 ഓവറുകളില്‍ കെ കെ ആറിന്റെ പ്രതീക്ഷകളെല്ലാം ചിറകറ്റ് വീഴുകയായിരുന്നു. 18ആം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ക്രുണാല്‍ വിട്ടുകൊടുത്തതോടെ 12 പന്തില്‍ 19 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ആം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കെ കെ ആര് സമ്മര്‍ദ്ദത്തിലാവുകയായിരുന്നു.
അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെ കെ ആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബോള്‍ട്ട് എറിഞ്ഞ ആ ഓവറില്‍ നാലുറണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്. കൂടാതെ രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. നാല് ഓവറില്‍ 27 റണ്‍സിന് നാല് വിക്കറ്റെടുത്ത ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹറിന്റെ പ്രകടനമാണ് കൊല്‍ക്കത്തയെ തകര്‍ത്തത്.