കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജി വച്ചതിന് തൊട്ടു പിന്നാലെ ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
തിരുവനന്തപുരം: കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജി വച്ചത് ധാര്‍മികതയുടെ പേരിലല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം മുതലേ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്തയുടെ എതിർ പരാമര്‍ശത്തെ തുടര്‍ന്ന് കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജി വച്ചതിന് തൊട്ടു പിന്നാലെ ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
‘ജനങ്ങളുടെ വികാരം എതിരാണെന്നും പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും ബോധ്യപ്പെട്ടപ്പോഴാണ് രാജി വച്ചത്. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ധാര്‍മികത പ്രസംഗിക്കാന്‍ സി പി എമ്മിന് ഒരു അധികാരവുമില്ല. ബന്ധുക്കളെ നിയമിക്കരുതെന്ന് നിയമമില്ലെന്നാണ് ഉത്തരവ് വന്നപ്പോൾ മന്ത്രി എ കെ ബാലന് പറഞ്ഞത്. അന്നില്ലാത്ത ധാര്‍മികത ഇപ്പോള്‍ പറയുന്നത് ജനങ്ങളെ പറ്റിക്കാനാണ്’ – ചെന്നിത്തല കുറ്റപ്പെടുത്തി.
‘കോണ്‍ഗ്രസ് മന്ത്രിമാര്‍ മാത്രമേ കേരള ചരിത്രത്തില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജി വച്ചിട്ടുള്ളൂ. കോടതി പരാമര്‍ശം ഉണ്ടായപ്പോള്‍ കെ കരുണാകരന് രാജി വച്ചു. കെ പി വിശ്വനാഥന് രാജി വച്ചു. എം പി ഗംഗാധരന് രാജി വച്ചു. ജലീലാകട്ടെ മൂന്ന് നാല് ദിവസം രക്ഷപ്പെടാനുള്ള എല്ലാ പഴുതും നോക്കി. അവസാനം ഒരു വഴിയും ഇല്ലെന്ന് കണ്ടപ്പോഴാണ് രാജി വയ്ക്കേണ്ടി വന്നത്. അതില്‍ എന്ത് ധാര്‍മികതയാണ് ഉള്ളത്. തുടക്കം മുതല്‍ ഈ മന്ത്രി നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. ഇതെല്ലാം പ്രതിപക്ഷം അപ്പോൾ ചൂണ്ടിക്കാണിച്ചതാണ്. അപ്പോഴെല്ലാം മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള മുഖ്യമന്ത്രിക്ക് നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് രാജിവപ്പിച്ചത്. ഇത് ജനങ്ങള്‍ക്ക് എല്ലാം അറിയാം. അതിനാല്‍ ധാര്‍മികതയുടെ കാര്യം ചൂണ്ടിക്കാട്ടിയാല്‍ അത് വിലപ്പോകില്ല. ഇതുകൊണ്ട് അവസാനിക്കുന്നില്ല. ഭാവിയില്‍ ജലീൽ ക്രിമിനല്‍ പ്രോസിക്യൂഷന് നടപടി കൂടി നേരിടേണ്ടിവരും’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബന്ധു നിയമന വിവാദത്തിൽ ലോകയുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്നാണ് മന്ത്രി കെ. ടി ജലീൽ രാജിവെച്ചത്. രാജിവെച്ച കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ ടി ജലീൽ അറിയിച്ചത്. ലോകായുക്ത റിപ്പോർട്ടിന് എതിരെ കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ വാദം നടക്കുന്നതിനിടെയാണ് മന്ത്രി രാജി വെച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക്
കൈമാറിയതായി കെ ടി ജലീൽ അറിയിച്ചു.