കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു. എല്ലാ ജില്ലകളിലും രോഗവ്യാപനം കൂടുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ധിക്കാന്‍ ഇടയായതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് പ്രതിരോധം തീരുമാനിക്കാന്‍ എല്ലാ ജില്ലകളിലും യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധ സമിതികള്‍ ശക്തമാക്കും. വാര്‍ഡു തലത്തിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അവശ്യമായ വാക്സിന് കിട്ടിയിട്ടില്ലെങ്കില്‍ പ്രതിരോധ നടപടികൾ ബുദ്ധിമുട്ടിലാകും. അടിയന്തരമായി കേന്ദ്രത്തോട് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിരോധത്തിന് പഞ്ചായത്ത് തലത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കരുതല്‍ നടപടി സ്വീകരിക്കും. വാര്‍ഡ് തലത്തില്‍ നിരീക്ഷണം കര്‍ക്കശമാക്കും. ലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധന ഉറപ്പാക്കും. ആവശ്യമുള്ളവര്‍ക്ക് ക്വാറന്റീന് ഉറപ്പാക്കുമെന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. വാക്സിനേഷന് നടപടികള്‍ ത്വരിതപ്പെടുത്തും. കോവിഡ് വാക്സിന് നിലവില്‍ ക്ഷാമമുണ്ട്. രണ്ടു ദിവസത്തേക്കുള്ള വാക്സിന് മാത്രമാണ് സ്റ്റോക്കുള്ളത്. കൂടുതല്‍ വാക്സിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് 1,68,912 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആഗോള തലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
കണക്കുകൾ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ ആകെ 1,35,27,71 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചരിക്കുന്നത്. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം ബ്രസീലിൽ 13,482,543 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ 31,918,591 പേർക്കും.
രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകളിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. പ്രതിദിനം ഒരുലക്ഷത്തിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മരണനിരക്ക് കൂടുന്നതും രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,21,56,529 പേരാണ് കോവിഡ് മുക്തി നേടിയിട്ടുള്ളത്. നിലവിൽ ആക്ടീവ് കേസുകൾ 12,01,009 ആണ്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ സ്ഥിരീകരിച്ച 904 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,70,179 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 11,80,136 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ഇരുപത്തിയഞ്ച് കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്.ഔദ്യോഗിക കണക്കുകൾ അനുസരിച്ച് പത്തുകോടിയിലധികം ആളുകൾ ഇതുവരെ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ ജനിതകമാറ്റം വന്ന വൈറസ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലവിലെ കോവിഡ് വാക്സിൻ ഫലപ്രാപ്തി സംബന്ധിച്ച് സംശയം ഉയർന്നിട്ടുണ്ട്. രണ്ട് ഡോസുകൾ സ്വീകരിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി പുതിയ വൈറസിനെ നേരിടാൻ വാക്സിൻ ഫലപ്രദമാണോയെന്ന സംശയം ഗുജറാത്ത് ഹൈക്കോടതിയാണ് ഉന്നയിച്ചത്.