മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തിരമായി ചികിത്സ തേടേണ്ടതാണ്.
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് ഇന്ത്യയിൽ. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് കോവിഡ് കേസുകൾ കുതിച്ചുയരുന്നത്. ഏപ്രിൽ ആറാം തിയതി ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ റെക്കോഡ് വർദ്ധനവാണ് കോവിഡ്
കേസുകളിൽ ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് മാത്രം 1,15,736 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനം 55,000 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ്. ഛത്തിസ്ഗഡിൽ 9,921 കോവിഡ് കേസുകളാണ് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർണാടക, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 5000 കേസുകൾക്ക് മുകളിലാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒന്നാം ഘട്ടത്തിലെ കൊറോണ വൈറസിനെ അപേക്ഷിച്ച് രണ്ടാം വരവിലെ കൊറോണ വൈറസ് കൂടുതൽ ഗുരുതരമാണെന്നാണ് വിദഗ്ദർ പറയുന്നത്.
മഹാമാരിയെ നിയന്ത്രിക്കാൻ അടുത്ത നാല് ആഴ്ച നിർണായകമാണെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്
നൽകിയിട്ടുണ്ട്.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ പുതിയ ചില ലക്ഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗലക്ഷണങ്ങളുടെ ഒരു പുതിയ പട്ടിക വിദഗ്ദർ പുറത്തിറക്കിയിട്ടുണ്ട്. സാധാരാണ കോവിഡ് 19ന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നത് പനി, ശരീരവേദന, രുചിയും മണവും നഷ്ടപ്പെടൽ, ശ്വസനസംബന്ധമായ
പ്രശ്നങ്ങൾ എന്നിവയാണ്. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ പിങ്ക് കണ്ണുകൾ,
ഗാസ്ട്രോണമിക്കൽ കണ്ടിഷൻ, കേൾവിക്കുറവ് എന്നിവയെ നിസ്സാരമായി കാണരുതെന്നാണ് നിർദ്ദേശം.
ദഹനനാള സംബന്ധമായ ലക്ഷണങ്ങൾ: കൊറോണവൈറസ് അണുബാധ മുകളിലെ ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു. പുതിയ പഠനം അനുസരിച്ച് വയറിളക്കം, ഛർദ്ദി, വയറുവേദന, ഓക്കാനം, വേദന എന്നിവ കൊറോണ വൈറസിന്റെ ലക്ഷണങ്ങളാണ്. ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളെ നിങ്ങൾ
അഭിമുഖീകരിക്കുകയാണെങ്കിൽ അതിനെ നിസ്സാരമായി കാണരുത്. സ്വയം പരിശോധനയ്ക്ക് വിധേയമാകുകയും
ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതുമാണ്.
ചെങ്കണ്ണ്: ചൈനീസ് പഠനമനുസരിച്ച് കൊറോണ വൈറസ് അണുബാധയുടെ ഒരു ലക്ഷണമാണ് ചെങ്കണ്ണും. ചെങ്കണ്ണ് ഉള്ളവരിൽ കണ്ണിൽ ചുവപ്പ്, നീർവീക്കം, എന്നിവ കാണാവുന്നതാണ്. കൊറോണ വൈറസ് ബാധിച്ചവരിൽ നടത്തിയ പരിശോധനയിൽ 12 പേർ ഈ ലക്ഷണങ്ങൾ കാണിച്ചിട്ടുണ്ട്.
കേൾവിക്കുറവ്: സമീപകാലത്ത് എന്തെങ്കിലും തരത്തിലുള്ള കേൾവി പ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെങ്കിൽ അത് കൊറോണ വൈറസിന്റെ ലക്ഷണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഇന്റർനാഷണൽ ജേണൽ ഓഫ് ഓഡിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ COVID-19 അണുബാധ ശ്രവണ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പറഞ്ഞു. COVID-19 ഉം ഓഡിറ്ററി, വെസ്റ്റിബുലാർ പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന 56 പഠനങ്ങൾ ഗവേഷകർ കണ്ടെത്തി.
മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്ന് ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ഉടൻ തന്നെ അടിയന്തിരമായി
ചികിത്സ തേടേണ്ടതാണ്.