തൃത്താല മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വേറിട്ട കാഴ്ചയാണ് എം ബി രാജേഷിൻ്റെ പ്രചാരണ സാമഗ്രികളുമായി അലങ്കരിച്ച സൈക്കിളിൽ മണ്ഡലത്തിലുടനീളം കറങ്ങുന്ന അബ്ദുൾ റഹ്മാൻ. ചങ്ങനാശ്ശേരി സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ അബ്ദുൾ റഹ്മാൻ തൃത്താലയിലെത്തിയതിനു പിന്നിൽ ഒറ്റ വികാരമേയുള്ളൂ. എ കെ ജിയെ അവഹേളിച്ചവർ തോൽക്കണം. എം ബി രാജേഷ് ജയിക്കണം.
പാവങ്ങളുടെ പടത്തലവനായ എ കെ ജിയെ അവഹേളിച്ചത് ഇപ്പോഴും തനിക്ക് സഹിക്കാനാവുന്നില്ല എന്ന അബ്ദുറഹ്മാൻ പറയുന്നു. സൈക്കിളിൽ എം ബി രാജേഷിൻ്റെ ചിത്രങ്ങൾക്കൊപ്പം എ കെ ജിയുടെയും പിണറായി വിജയൻ്റെയും ചിത്രങ്ങളുണ്ട്.
എം ബി രാജേഷിനെ പ്പോലെത്തന്നെ ഫുട്ബോൾ ആരാധകനും കളിക്കാരനുമൊക്കെയാണ് അബ്ദുൾ റഹ്മാൻ. എൽ ഡി എഫിൻ്റെ മുദ്രാവാക്യം ആലേഖനം ചെയ്ത ഫുട്ബോൾ തലയിൽ ബാലൻസ് ചെയ്ത് നിർത്തിയുള്ള പ്രകടനവും അബ്ദുൾ റഹ്മാൻ നടത്തുന്നുണ്ട്. ആളുകളെ ആകർഷിക്കാൻ കയർ വലിച്ച് അടിക്കാവുന്ന വലിയ ശബ്ദമുള്ള മണിയും സൈക്കിളിൽ സജ്ജീകരിച്ചിട്ടുണ്ട്.
പയ്യന്നൂരിൽ നിന്ന് സൈക്കിളിൽത്തന്നെ തൃത്താലയിലെത്താനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ സമയം കുറവായതുകൊണ്ട് സൈക്കിളും പ്രചാരണ സാമഗ്രികളും പെട്ടി ഓട്ടോയിൽ കൂറ്റനാട്ടെത്തിച്ച് സെറ്റ് ചെയ്യുകയായിരുന്നു.