പിക്ക് അപ്പ് വാഹനത്തിന്റെ പിന്‍ഭാഗത്ത് നിന്നു കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ അതറിയാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തതാണ് അപകട കാരണം
കോഴിക്കോട്: കൊടുവള്ളി മണ്ഡലത്തിലെ എല്‍. ഡി. എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന് റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് പരിക്കേറ്റു. നെറ്റിയിലും മുഖത്തും മുറിവേറ്റു. അമ്പായത്തോട് നിന്നു കട്ടിപ്പാറയിലേക്ക് പോകുന്നതിനിടെ കരിഞ്ചോലയില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വാഹനത്തില്‍ നിന്നു താഴെ വീഴുകയായിരുന്നു.
പിക്ക് അപ്പ് വാഹനത്തിന്റെ പിന്‍ഭാഗത്ത് നിന്നു കുട്ടികള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ അതറിയാതെ ഡ്രൈവര്‍ വണ്ടി മുന്നോട്ടെടുത്തതാണ് അപകട കാരണം. കുട്ടികള്‍ക്കാര്‍ക്കും പരിക്കില്ല. റസാഖിനെ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ കാരാട്ട് റസാഖുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിജയയാത്ര സമാപന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ഒരു പരാമർശം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപകമായ ചർച്ചയ്ക്ക് ഇടയാക്കിയിരിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിച്ചിരുന്നോ എന്നാണ് മുഖ്യമന്ത്രിയോടുള്ള അമിത് ഷായുടെ എട്ടു ചോദ്യങ്ങളിൽ ഒന്ന്. ആരുടെ ദുരൂഹ മരണം ആണിതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണവുമായി കാരാട്ട് റസാഖ് എംഎൽഎ രംഗത്തെത്തിയത്. തന്റെ സഹോദരന്റെ അപകടമരണത്തില്‍ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്നാണ് കാരാട്ട് റസാഖ് പറയുന്നത്.
‘സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടര വര്‍ഷമായി. മരണം സംബന്ധിച്ച ആദ്യ ഘട്ട അന്വേഷണത്തിൽ പാളിച്ചയുണ്ടായിരുന്നു. അന്ന് എഫ്. ഐ. ആര് ഇടാന്‍ അല്പം വൈകി. താനും മുഖ്യമന്ത്രിയും ഇടപെട്ടതോടെയാണ് പൊലീസ് നടപടികൾ വേഗത്തിലായത്. ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കില്‍ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാല്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു’- കാരാട്ട് റസാഖ് പറഞ്ഞു.
കാരാട്ട് റസാഖിന്റെ സഹോദരന് അബ്ദുള്‍ ഗഫൂര്‍ 2018 ഒക്ടോബറിലാണ് താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടത്. അദ്ദേഹത്തോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികള്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അബ്ദുള്‍ ഗഫൂറും സംഘവും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ പരാമര്‍ശത്തോടെയാണ് ഈ അപകട മരണം വീണ്ടും ചര്‍ച്ചയാകുന്നത്.
തിരുവനന്തപുരം ശംഖുമുഖത്ത് ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് ഒരു ദുരൂഹ മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ’ എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഒരു ചോദ്യം.