മൊബൈലിൽ കളിച്ചിരുന്ന കുട്ടിയെ അച്ഛനും അമ്മയും വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.
മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നത് നിർത്താൻ രക്ഷിതാക്കൾ ആവശ്യപ്പെട്ടതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. നോയിഡയിലെ സെക്ടർ 110 ൽ ഫെയ്സ് 2 പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
വ്യാഴാഴ്ച്ച രാവിലെയാണ് കുട്ടിയെ പണിപൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി മൊബൈലിൽ കളിച്ചിരുന്ന കുട്ടിയെ അച്ഛനും അമ്മയും വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.
ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതാകുന്നത്. വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച്ച രാവിലെ വീടിന് സമീപമുള്ള പണി പൂർത്തിയാകാത്ത കെട്ടിടത്തിന് താഴെ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചതാകാമെന്ന് അഡീഷണൽ ഡപ്യൂട്ടി കമ്മീഷണർ എളമരൻ ജി പറഞ്ഞു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണത്തിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്നും ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തിയിട്ടുണ്ട്.
നോയിഡയിലും ഗ്രേറ്റർ നോയിഡയിലും കഴിഞ്ഞ ദിവസം രണ്ട് ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു. 22 ഉം 35 ഉം പ്രായമുള്ള യുവാക്കളാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.
റ്റൊരു സംഭവത്തിൽ, ന്യൂസിലാൻഡിലെ ഓക്ലൻഡിൽ മംഗളൂരു സ്വദേശികളായ ദമ്പതികൾ കുത്തേറ്റ് മരിച്ചു. 2007ൽ ഓക്ലൻഡിലേക്ക് കുടിയേറിയ മംഗലൂരുവിലെ ബൽമട്ട സ്വദേശികളായ ഹെർമൻ ബംഗേര (60), ഭാര്യ എലിസബത്ത് (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകൻ സീലിനെ (25) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദധാരിയായ സീലിന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. സംഘർഷത്തിനിടെ ഇടപെടാൻ ശ്രമിച്ച വഴിയാത്രക്കാരനെന്ന് കരുതുന്ന മറ്റൊരു വ്യക്തിയെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദമ്പതികളായ എലിസബത്തിനെയും ഹെർമൻ ബംഗേരയെയും കൊലപ്പെടുത്തിയ കേസിൽ ഒരാൾക്കെതിരെ കേസെടുത്തു. കൊലപാതകശ്രമം, രണ്ട് കൊലപാതകക്കുറ്റങ്ങൾ എന്നിവയാണ് 29കാരനായ പ്രതിയ്ക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ഓക്ലൻഡ് ആശുപത്രിയിൽ ഇയാൾ പോലീസ് കാവലിൽ ചികിത്സയിലാണ്. യുവാവിൻ്റെ പേരു വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച സൂചനകൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. ചോദ്യം ചെയ്യൽ അടക്കമുള്ള അന്വേഷണ നടപടികൾ തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)