തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ബി യുടെ നേതൃത്വത്തിലാണ് സിപിഐ സ്ഥാനാർഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു.
കൊല്ലം: പത്തനാപുരത്ത് സിപിഐയും കേരള കോൺഗ്രസ് ബിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയ അസ്വാരസ്യമാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം നടന്ന പത്തനാപുരം എൽഡിഎഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇരുപക്ഷവും പോർവിളി നടത്തി. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് കെ ബി ഗണേഷ് കുമാർ എംഎൽഎയും സിപിഐ നേതാക്കളും പരസ്പരം പോർവിളി നടത്തിയത്.
പ്രസംഗത്തിനിടെ, സിപിഐ നേതാക്കൾ കാലുവാരൽ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാൻ പത്രസമ്മേളനം വിളിച്ചു നേതാക്കൾ വ്യക്തത വരുത്തണമെന്നും കെ ബി ഗണേഷ് കുമാർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ് വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം ജിയാസുദ്ദീൻ എന്നിവർ ഗണേഷ് കുമാറിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പിറപ്പുദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഗണേഷ് കുമാർ എൽഡിഎഫിൽ എത്തിയ ശേഷം കഴിഞ്ഞ 5 വർഷത്തിനിടെ ഒരാവശ്യത്തിനും എംഎൽഎയുടെ ഓഫീസിന് മുന്നിൽ പോയിട്ടില്ലെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സിപിഐയെക്കുറിച്ചു മനസ്സിലാക്കാൻ ആർ ബാലകൃഷ്ണപിള്ളയോട് ചോദിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കൾ വിമർശനം അവസാനിപ്പിച്ചത്. എംഎൽഎയ്ക്ക് എന്തെങ്കിലും ആക്ഷേപം ഉണ്ടായിരുന്നെങ്കിൽ നേതൃതല സ്റ്റിയറിങ് കമ്മിറ്റിയിൽ പറയണമായിരുന്നുവെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ബി യുടെ നേതൃത്വത്തിലാണ് സിപിഐ സ്ഥാനാർഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവർത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടല്ല എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ പറഞ്ഞു. ഗണേഷ് കുമാറും സിപിഐ നേതാക്കളും വാക്ക്പോര് തുടർന്നപ്പോൾ സിപിഎം നേതാക്കൾ മൗനം പാലിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
\
പത്തനാപുരത്ത് ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണത്തിലാണ്. ഗണേഷിന് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ ചാമക്കാലയ്ക്കും യുഡിഎഫിനും കഴിയുമോ എന്നാണ് ഇനി അറിയേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ തന്റെ പി എ ശ്രമിച്ചുവെന്ന വിവാദമാണ് ഇത്തവണ ഗണേഷ് നേരിടുന്നത്. ഇതിനെ ചൊല്ലി മണ്ഡലത്തില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറി. ഒപ്പം സമീപകാലത്തായി സിപിഐയുമായുള്ള പ്രശ്നങ്ങള്‍ പരസ്യവിമര്‍ശനത്തില്‍ വരെ എത്തിയത് എങ്ങനെ ബാധിക്കുമെന്നും വ്യക്തമല്ല.
അതേസമയം, വികസനത്തിന് മാര്‍ക്കിടുന്ന ജനം ഇത്തവണയും തന്റെ ഒപ്പം നില്‍ക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഗണേഷ് കുമാറും ഇടതുപക്ഷവും. 24,000 വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് യുഡിഎഫിന്റെ കടമ്പ.
കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല പഞ്ചായത്തുകളും പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാ നിയോജക മണ്ഡലം. 2001 മുതല്‍ കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായ കെ ബി ഗണേഷ് കുമാറിനെ തുടര്‍ച്ചയായി വിജയിപ്പിക്കുന്ന മണ്ഡലമാണിത്.