അവസാനം ചിലത് പറഞ്ഞാല്‍, പിന്നെ അതിന് മറുപടി പറയാന്‍ പറ്റില്ലല്ലോയെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: 5 ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട് ഏതു ബോംബിനെയും നേരിടാൻ തയ്യാറാണ്. കഴിഞ്ഞ ദിവസം കാസർകോഡ് പെരിയയിൽ തെരഞ്ഞെടുപ്പ് പ്രചരണവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
“വരും ദിവസങ്ങളിൽ വലിയ ബോംബ് വരുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. അതിന്റെ പൊരുൾ എന്താണെന്ന് എല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുന്നിൽ നിലനിൽക്കില്ല. അത് മനസിൽ കരുതിയാൽ മതി. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്തുതകള്‍ എത്തുന്നത് വരെയാണ്. അവസാനം ചിലത് പറഞ്ഞാല്‍, പിന്നെ അതിന് മറുപടി പറയാന്‍ പറ്റില്ലല്ലോയെന്ന് കണ്ടാണ് ചിലത് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്”. മുഖ്യമന്ത്രിയുടെ വാക്കുകൾ.
കേന്ദ്ര ഏജൻസികളുടെ കർസേവക് വെള്ളവും വെളിച്ചവും നൽകുകയാണ് യു ഡി എഫ്. പ്രചാരണത്തിന് ഇനി അഞ്ചു ദിവസം മാത്രമാണ് ഉള്ളത്. ബി ജെ പി വർഗീയത പ്രചരിപ്പിക്കുമ്പോൾ അതിന്റെ റീട്ടയിൽ കച്ചവടക്കാരായി യുഡിഎഫ് മാറി. ജനഹിതം അട്ടിമറിക്കാൻ അപവാദം പ്രചരിപ്പിക്കാനും അക്രമം നടത്താനും അന്തംവിട്ട കളിയാണ് നടത്തുന്നത്. കോതമംഗലം സ്ഥാനാർത്ഥിക്ക് നേരെ ഉണ്ടായ അക്രമം അതിന് ഉദാഹരണമാണ്.
വലിയ പ്രകോപനങ്ങൾ ഉണ്ടായേക്കാം. അതിൽ വീണു പോകാതെ ജാഗ്രത പാലിച്ചു തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തണം.ലോകോത്തര നിലവാരമുള്ള നവ കേരളം ആണ് ലക്ഷ്യം. നവകേരള നിർമിതിക്കായി ലക്ഷ്യമിടുമ്പോൾ നുണ പ്രചരിപ്പിച്ചു കൊണ്ട് ജനവികാരം എതിരാക്കാൻ കഴിയില്ല. കടും വെട്ടിലേക്ക് പോകാൻ ജനങ്ങൾ തയ്യാറാകില്ല എന്ന് ഏപ്രിൽ ആറിന് മനസിലാകും. എൽ ഡി എഫിന് അനുകൂലമായ ജനവികാരം ആണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലം തിരിച്ചു പിടിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നേമം മണ്ഡലം ഇത്തവണ തിരിച്ച് പിടിക്കും. ബി ജെ പിയുടെ വോട്ട് വിഹിതം താഴേക്ക് പോകുമെന്നും മുഖ്യമന്ത്രി.
മതം അടിസ്ഥാനമാക്കി പൗരത്വം നടപ്പിലാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. കന്യാസ്ത്രീകൾക്ക് എതിരായ ആക്രമണത്തെ തള്ളിപ്പറയാൻ പോലും കേന്ദ്ര മന്ത്രി തയ്യാറാകുന്നില്ല. യു പിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ല എന്ന് പറഞ്ഞത് കേന്ദ്ര മന്ത്രി പിയുഷ് ഗോയലാണ്. ന്യായീകരിക്കാൻ കേന്ദ്രമന്ത്രി മടിയില്ലാതെ രംഗത്തെത്തി പച്ചക്കള്ളം പറയുകയാണ്. ആർ എസ് എസ് അജണ്ട നടപ്പാക്കുന്ന കേന്ദ്ര ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും രക്ഷയില്ല എന്ന് തെളിയിക്കുകയാണ് കേന്ദ്രമന്ത്രി.
നിയമം കൈയിലെടുത്ത് നാടിന്റെ മതമൈത്രി തകർക്കുന്നു. മതനിരപേക്ഷ ശക്തികൾ ഇതിനെ ചെറുക്കും. കേരളം ഈ ചെറുത്തു നിൽപ്പിന് മുന്നിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എത്ര നുണ പ്രചരിപ്പിച്ചാലും അതിന് അല്പായുസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.