പൗരത്വ നിയമ ഭേദഗതി കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയാൽ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിമാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ അതൊന്നും കേരളത്തിൽ നടപ്പാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ സർക്കാർ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് കേന്ദ്രസർക്കാരിനെന്നും മുഖ്യമന്ത്രി കാസർകോട് മാധ്യമസമ്മേളനത്തിൽ പറഞ്ഞു
സാമ്പത്തിക തകർച്ചയും കൊവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കും വറുതിയിലേക്കുമാണ് തള്ളിവിട്ടത്. സാധാരണനിലക്ക് ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്വം കേന്ദ്രസർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ ഇവിടെ കേന്ദ്രസർക്കാർ അതിന് തയ്യാറാകുന്നില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്
ആർഎസ്എസിന്റെ അജണ്ടയുമായാണ് ബിജെപി സർക്കാർ പോകുന്നത്. ഭരണഘടന തകർക്കാനുള്ള ശ്രമവും അതിനോടൊപ്പം നടക്കുന്നു. കോൺഗ്രസ് ബിജെപിക്ക് ഒപ്പം ചേർന്ന് നിന്ന് എൽഡിഎഫിനെ ആക്രമിക്കാൻ താത്പര്യപ്പെടുകയാണ്.
യുപിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും അത് ആരോപണം മാത്രമാണെന്നും പറഞ്ഞത് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ മാത്രമാണ്. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താൽ ആണ് അവർ ആക്രമണത്തിന് ഇരയായത്. എന്നാൽ അതിനെ ന്യായീകരിക്കാൻ ബിജെപി സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി തന്നെ ഒരു മടിയുമില്ലാതെ വന്ന് പച്ചക്കള്ളം പറയുകയാണ്. ഐക്യം തകർക്കാനുള്ള ഏത് നീക്കത്തെയും എൽഡിഎഫ് ശക്തമായി എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു