പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കൊച്ചി: ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി. ഇരട്ടു വോട്ടുകൾ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ജനങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്ന വിഷയമായതിനാൽ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഒരാൾ വിലാസം മാറി പുതിയ വിലാസത്തിൽ വോട്ട് ചെയ്യുന്നതിന് അപേക്ഷ നൽകുമ്പോൾ പഴയ വിലാസത്തിലുള്ള വോട്ട് തനിയെ ഇല്ലാതായി പോകുന്ന സംവിധാനം ഇല്ലേ എന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചു. ഇക്കാര്യത്തിന്റെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇരട്ട വോട്ടുകൾ പോൾ ചെയ്യുന്നത് തടയാൻ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.
സാങ്കേതികമായ പിഴവാണോ അല്ല ബോധപൂർവം വരുത്തിയ പിഴവാണോ എന്ന് വ്യക്തമല്ലാത്തതിനാലാണ് വോട്ട് മരവിപ്പിക്കാൻ കോടതി തയാറാകാതിരുന്നത്. അതേസമയം കോടതി നിർദ്ദേശത്തോട് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ഹൈക്കോടതി നിർദേശം നടപ്പാക്കും. ഇരട്ട വോട്ടുള്ളവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകും. ഒരാൾക്ക് അയാളുടെ താമസ സ്ഥലത്ത് തന്നെ വോട്ടുറപ്പാക്കാൻ ശ്രമിക്കും.