കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്.
കൊല്ലം: എം എൽ എയെ തിരിച്ചറിയാതെ തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ. സംഭവം മുഖ്യമന്ത്രിക്ക് ഒപ്പം എം എൽ എ വേദിയിലേക്ക് കയറുന്നതിനിടെ. സുരക്ഷ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി തള്ളി മാറ്റുന്നതും വീഡിയോയിൽ കാണാവുന്നതാണ്. കൊല്ലം കുന്നത്തൂരിൽ എൽ ഡി എഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ ആയിരുന്നു സംഭവം. കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രി ഇവിടെ എത്തിയത്.
എന്നാൽ, കഴിഞ്ഞ 20 വർഷമായി എം എൽ എ ആയി തുടരുന്ന കോവൂർ കുഞ്ഞുമോനെ മനസിലാക്കാൻ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല.മുഖ്യമന്ത്രിക്ക് ഒപ്പം കോവൂർ കുഞ്ഞുമോനും വേദിയിലേക്ക് കയറാൻ വരുന്നതിനിടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എം എൽ എയുടെ കഴുത്തിന് പിടിച്ച് പിന്നിലേക്ക് തള്ളുകയായിരുന്നു.
എന്നാൽ, അപ്പോൾ തന്നെ മുഖ്യമന്ത്രി കൃത്യമായി ഇടപെടുന്നത് കാണാം. സുരക്ഷ ഉദ്യോഗസ്ഥന്റെ കൈയിൽ പിടിച്ച് മാറ്റി കോവൂർ കുഞ്ഞുമോനോട് മുന്നിലോട്ട് നടക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുന്നുണ്ട്.
അതേസമയം, വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വോട്ടിനു വേണ്ടി നാടിനെ അടിയറ വയ്ക്കാനുള്ള നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടു പോകുമെന്നാണ് സംഘപരിവാർ വ്യക്തമാക്കുന്നത്. പൗരത്വ നിയമം രാജ്യത്തിന് കേന്ദ്ര സർക്കാർ ഏൽപ്പിച്ച കനത്ത ആഘാതമാണ്. ബി ജെ പി വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ഡീലിന്റെ ഭാഗമായാണെന്നും ബി ജെ പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന്റെ രഹസ്യവും ഇതു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷവും എൻ എസ് എസും ശത്രുപക്ഷത്തു നിൽക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. പിണറായി എൻ എസ് എസിനെതിരെ എന്തോ പറഞ്ഞുവെന്ന് ചിലർ പ്രചരിപ്പിച്ചു. അതിനു മറുപടിയെന്നോണം എൻ എസ് എസ് പ്രതിനിധിയും പ്രതികരിച്ചു. മന്നം ജയന്തിക്ക് അവധി പ്രഖ്യാപിക്കുന്നതിന് തടസ്സമായത് റിസർവ് ബാങ്ക് തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു കാലത്തുമില്ലാത്ത തരത്തിൽ എൽ ഡി എഫിന് ജനപിന്തുണ വർദ്ധിക്കുകയാണെന്നും സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നലാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുക്കിറ്റും ക്ഷേമ പെൻഷനും ഏപ്രിൽ ആറിന് മുൻപ് കൊടുക്കുന്നത് വോട്ടിനു വേണ്ടിയെന്നാണ് പറയുന്നത്. കുട്ടികൾക്കുള്ള അരി നൽകുന്നതിനെയും എതിർക്കുന്നു. കിറ്റ് വിഷുക്കിറ്റ് ആണെന്ന് ആരാണ് പറഞ്ഞത്. ഈസ്റ്റർ ഏപ്രിൽ നാലിനാണ്. ജനങ്ങൾ കഷ്ടപ്പെടണമെന്ന് എന്തിന് ശഠിക്കുന്നെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനുള്ള മാനസികാസ്ഥയാണ് പ്രതിപക്ഷത്തിനെന്നും ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.